പിള്ളയെ തള്ളാതെ വിഎസ്; ജോര്‍ജിനും പിന്തുണ

കൊല്ലം| Joys joy| Last Updated: ചൊവ്വ, 27 ജനുവരി 2015 (10:08 IST)
സംസ്ഥാന ധനമന്ത്രി കെ എം മാണിക്കെതിരെ സ്വകാര്യസംഭാഷണത്തില്‍ അഴിമതി ആരോപണം ഉന്നയിച്ച കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ളയ്ക്ക് അനുകൂല നിലപാടുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ‍. നാളെ ചേരുന്ന യു ഡി എഫ് യോഗത്തില്‍ പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യത നിലനില്‍ക്കേ വി എസിന്റെ നിലപാട് ശ്രദ്ധേയമാണ്.

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ആരൊക്കെയാണോ ഉള്ളത്, അവരുടെ നിലപാട് ശരിയാണെന്നു തെളിഞ്ഞു കണ്ടാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ നടപടിയെടുക്കുമെന്ന് വി എസ് പറഞ്ഞു.

അഴിമതിക്കെതിരെ ആരു സംസാരിച്ചാലും എല്‍ ഡി എഫ് പിന്തുണയ്ക്കുമെന്ന് വി എസ് വ്യക്തമാക്കി. ആര്‍ ബാലകൃഷ്‌ണ പിള്ളയും പി സി ജോര്‍ജും ഇപ്പോള്‍ എന്തു പറയുന്നുവെന്നാണ് നോക്കേണ്ടത്. അഴിമതിക്കെതിരായ ഇവരുടെ നിലപാടുകള്‍ പരിശോധിച്ച ശേഷം എല്‍ ഡി എഫ് തീരുമാനം കൈക്കൊള്ളുമെന്നും വി എസ് പറഞ്ഞു.

കഴിഞ്ഞദിവസം ഇടതുപക്ഷ നേതാവ് തോമസ് ഐസക്കും പിള്ളയ്ക്ക് അനുകൂല നിലപാടുമായി രംഗത്ത് എത്തിയിരുന്നു. പിള്ളയുടെ ഭൂതകാലം നോക്കേണ്ടതില്ലെന്നും ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ പരിഗണിച്ചാല്‍ മതിയെന്നും ആയിരുന്നു തോമസ് ഐസക്കിന്റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :