പിണറായിക്ക് വക്കാ‍ലത്തുമായി ലാവ്‌ലിനും

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 18 ഫെബ്രുവരി 2009 (13:55 IST)
ലാവ്‌ലിന്‍ കരാറില്‍ ധാരണാപത്രം പുതുക്കാതെ മലബാര്‍ കാന്‍സര്‍ സെന്‍ററിനുള്ള ധനസഹായം നഷ്ടപ്പെടുത്തിയത്‌ 2001ല്‍ യുഡിഎഫ്‌ സര്‍ക്കാരായിരുന്നുവെന്നു എസ്‌എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ വിശദീകരണം. ലാവ്‌ലിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലാണ്‌ ഇതുസംബന്ധിച്ച വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേസില്‍ ലാവലിന്‍റെ ആദ്യ പ്രതികരണമാണിത്.

ധാരണാപത്രം പുതുക്കാനുള്ള നിരന്തരമായ അഭ്യര്‍ഥന കേരള സര്‍ക്കാര്‍ നിരസിച്ചുവെന്നാണ്‌ ആരോപണം.ലാവ്‌ലിന്‍റെ പ്രതിഛായ വര്‍ധിപ്പിക്കാനും സര്‍ക്കാരിനെ സഹായിക്കാനുമായി മലബാര്‍ കാന്‍സര്‍ സെന്‍ററിന് ധനസഹായം നല്‍കാനായി 1998 ഏപ്രില്‍ 25നാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 180 ദിവസമായിരുന്നു ഇതിന്‍റെ കാലാവധി.

പിന്നീട് അന്നത്തെ കേരള സര്‍ക്കാരിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ച് ധാരണാപത്രത്തിന്‍റെ കാലവധി 2001 വരെ നീട്ടി.എന്നാല്‍ ധാരണാപത്രം കരാറാക്കാനുള്ള തങ്ങളുടെ നിരന്തരമായ ശ്രമത്തിനോട് പിന്നീട് വന്ന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അങ്ങിനെ 2001ല്‍ ധാരണാപത്രം സ്വാഭാവിക ചരമമടയുകയും ചെയ്തതായി ലാവ്‌ലിന്‍ വിശദീകരിക്കുന്നു.

ക്യാന്‍സര്‍ സെന്‍ററിനായി 17.57 കോടി രൂപ മാത്രമെ പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന്‌ ലാവലിന്‍ പറയുന്നു. ഇതില്‍ 7.12 കോടി രൂപ കനേഡിയന്‍ ഇന്‍റര്‍നാഷനല്‍ ഡവലപ്മെന്‍റ് ഏജന്‍സിയും 10.45 കോടി രൂപ ലാവ്‌ലിന്‍ കമ്പനിയും നല്‍കിയതാണ്.സിഎജി റിപ്പോര്‍ട്ട്‌ അബദ്ധജടിലമെന്നു ലാവലിന്‍ കുറ്റപ്പെടുത്തുന്നു.

ലാവ്‌ലിന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ക്യാന്‍സര്‍ ആശുപത്രി 2000 നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്തതായും പൂര്‍ണ സജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :