നിവര്‍ത്തിയില്ലാതെ ഗുണ്ടയെ പിതാവ്‌ വെട്ടിക്കൊന്നു

വടക്കഞ്ചേരി| WEBDUNIA|
PRO
നിവര്‍ത്തിയില്ലാതെ പിതാവ് ഒടുവില്‍ സ്വന്തം മകനെ വെട്ടിക്കൊന്നു. വടക്കഞ്ചേരിയിലാണ് സംഭവം. വടക്കഞ്ചേരി ആമക്കുളം മമ്മിക്കുട്ടിയുടെ മകന്‍ മമ്മി സുലൈമാനെയാണ്‌ പിതാവ്‌ വെട്ടിക്കൊന്നത്. കുപ്രസിദ്ധ ഗുണ്ടയായ ഇയാളെ കൊണ്ടുള്ള ശല്യം സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് സുലൈമാന്റെ പിതാവ് മമ്മിക്കുട്ടി ഇയാളെ വെട്ടിക്കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം. വടക്കഞ്ചേരി സിഐ എം സന്തോഷ്‌ കുമാര്‍, എസ്ഐ ജെ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുണ്ടയായ ഇയാള്‍ ഇതിനകം തന്നെ നിരവധി മോഷണക്കേസുകളിലും സ്ത്രീപീഡന, അടിപിടി, ഗുണ്ടാ ആക്രമണം, ഭവനഭേദനം തുടങ്ങിയ കേസുകളിലും പ്രതിയാണ്‌‍. ഗുണ്ടാ ആക്ട് പ്രകാരം രണ്ടുതവണ ജയിലിലായിട്ടുള്ള ഇയാള്‍ വീട്ടുകാരെ യാതൊരു കാരണവുമില്ലാതെ മര്‍ദ്ദിക്കുക പതിവായിരുന്നു. സുലൈമാന്‍റെ ക്രൂരത സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം വിഷംകഴിച്ച സഹോദരി ബുധനാഴ്ചയായിരുന്നു ആശുപത്രിയില്‍നിന്നും വീട്ടില്‍ മടങ്ങിയെത്തിയത്‌.

ബുധനാഴ്ച രാത്രി വീട്ടിലെത്തിയ സുലൈമാന്‍ മാതാപിതാക്കളെയും സഹോദരിയെയും ഇവരുടെ മക്കളെയും ക്രൂരമായി മര്‍ദ്ദിക്കുകയും വീട്ടില്‍നിന്നും ഇറങ്ങിപ്പോയില്ലെങ്കില്‍ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുയും ചെയ്തു. ഭീഷണിപ്പെടുത്തിയതിനു ശേഷം വീട്ടില്‍ നിന്നു പോയ ഇയാള്‍ രാവിലെ നാലരയ്ക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. പുലര്‍ച്ചെ ഇയാള്‍ വീട്ടിലെത്തി ഭീഷണിയും മര്‍ദ്ദനവും തുടര്‍ന്നപ്പോള്‍ പിതാവ് സുലൈമാനെ കൊടുവാളു കൊണ്ട് വെട്ടുകയായിരുന്നു.

വെട്ടേറ്റ ഉടന്‍ തന്നെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും പിതാവ് മമ്മിക്കുട്ടി പിന്തുടര്‍ന്നു. ഇറങ്ങിയോടിയ സുലൈമാനെ ആമക്കുളം ബസ്‌ സ്റ്റോപ്പിന്‌ സമീപംവച്ച്‌ മമ്മിക്കുട്ടി വീണ്ടും വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടേറ്റ പ്രതി പൊലീസ്‌ സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. വടക്കഞ്ചേരി പൊലീസ്‌ സുലൈമാനെ ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇരുപത്തിയേഴുകാരനായ സുലൈമാന്‍ രണ്ടുവര്‍ഷം മുമ്പ്‌ വിവാഹിതനായിരുന്നു. എന്നാല്‍, സുലൈമാന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ ഭാര്യ പിണങ്ങിപ്പോയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :