തൃശൂര്‍ പൂരത്തിന് മേളപ്പെരുക്കം തീര്‍ത്ത ഇലഞ്ഞിത്തറമേളം അവസാനിച്ചു. നാദവിസ്മയത്തിന്‍റെ നാലുമണിക്കൂര്‍ പൂരം കാണാനത്തിയ പുരുഷാരം മനംനിറഞ്ഞ് ആസ്വദിച്ചു. പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില് മുന്നോറോളം കലാകാരന്മാര്‍ പങ്കെടുത്ത ഇലഞ്ഞിത്തറമേളം ഒരാണ്ടിന്‍റെ ഓര്‍മ്മകളിലേക്കുള്ള മേളച്ചിത്രമായി.
കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇലഞ്ഞിത്തറ മേളത്തിനു ശേഷം വൈകിട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലംവെച്ച് തെക്കോട്ടിറങ്ങി.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. ഇതിന് വേണ്ടി മാത്രമേ ഈ ഗോപുരം തുറക്കാറുള്ളൂ. പിന്നീട് മൈതാനത്തിന്‍റെ തെക്കുഭാഗത്ത് ഇരുവിഭാഗങ്ങളും അഭിമുഖമായി നില്ക്കുന്നതോടെ പൂരത്തിന്‍റെ ദൃശ്യവിസ്മയമായ കുടമാറ്റത്തിന് തുടക്കമാകും.