തീവ്രവാദ ബന്ധം: എ‌ന്‍‌ഐഎ ഏറ്റുമുട്ടലില്‍ പരുക്കേറ്റ പ്രതി തൃശൂരില്‍ പിടിയില്‍

തൃശൂര്‍‍| WEBDUNIA|
PRO
PRO
എന്‍ഐഎ അന്വേഷിക്കുന്ന തീവ്രവാദ സംഘത്തിലെ പ്രതിയെ തൃശൂര്‍ മെഡിക്കല്‍കോളജ്‌ ആശുപത്രി പരിസരത്തുനിന്നും കൊച്ചിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം പിടികൂടി. മൂന്നാര്‍ സ്വദേശി അഫ്‌സല്‍ എന്ന വിനുവര്‍ഗീസിനെയാണ്‌എന്‍ഐഎയുടെ പ്രത്യേക സംഘം പിടികൂടിയത്‌. തിങ്കളാഴ്‌ച രാത്രി പതിനൊന്നരയ്‌ക്കാണ്‌ സംഭവം.

മൂന്നാറില്‍വച്ച്‌ എന്‍ഐഎ സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഫ്‌സലിനു പരിക്കേറ്റിരുന്നു. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് മുങ്ങിയ പ്രതി ചികിത്സയ്ക്കായാണ് തൃശൂരെത്തിയത്. തുടര്‍ന്ന്‌ നെഞ്ചുരോഗാശുപത്രിയുടെ സമീപത്തുള്ള ഒരു ലോഡ്‌ജില്‍ താമസിച്ചുവരികയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ്‌ തൃശൂരിലെത്തിയ വിവരം സംഘം സ്‌ഥിരീകരിച്ചത്‌. പൊലീസിനോ നാട്ടുകാര്‍ക്കോ സംഭവത്തെ കുറിച്ചു വിശദീകരണം നല്‍കാതെയാണ്‌ അഫ്‌സലിനെ കൊണ്ടുപോയത്‌. രഹസ്യവിവരത്തെ തുടര്‍ന്ന ആശുപത്രിയിലെത്തിയ എന്‍ഐഎ സംഘം വാര്‍ഡുകളില്‍ പരിശോധന നടത്തുകയും ഡോക്‌ടര്‍മാരെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.

അതിനിടെ മൂന്നാറില്‍ ഒളിവില്‍പ്പാര്‍ത്ത ഭീകരര്‍ക്കും സഹായി ജമീലിനും സൗകര്യങ്ങള്‍ ചെയ്‌തുകൊടുത്ത പ്രദേശവാസികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പാക്‌ഭീകരന്‍ സിയാവുര്‍ റഹ്‌മാനെ(വഖാസ്‌)കോളനിയിലെ വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവര്‍, ജമീലിന്‌ സിം കാര്‍ഡ്‌ വാങ്ങി നല്‍കിയാള്‍, മറ്റുചില സഹായങ്ങള്‍ ചെയ്‌തവര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ്‌ ലോക്കല്‍ പൊലീസിന്‌ ലഭിച്ചത്‌.

വഖാസിന്റെ സുഹൃത്തും ഒളിവില്‍ കഴിയുന്ന ഡല്‍ഹി ദീര്‍പൂര്‍ സ്വദേശിയുമായ ജമിലിസഫി മൂന്നാറില്‍ നിന്നു പോയശേഷം ടൗണിലെ ഒരു ടൂറിസ്‌റ്റ്‌ ഗൈഡുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്‌തമായി. ഔദ്യോഗികമായി അന്വേഷണം നടത്താനുള്ള ഉത്തരവ്‌ ലഭിക്കാത്തതിനാല്‍ വിവരങ്ങള്‍ രഹസ്യമാക്കിയിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :