തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി| WEBDUNIA|
PRO
വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തത് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസും നിയമവകുപ്പും ചേര്‍ന്നു പഴുതുകളടച്ചുള്ള അപ്പീലാണു തയ്യാറാക്കുന്നത്‌. തച്ചങ്കരി മുമ്പും പലതവണ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ കര്‍ശന നടപടി അനിവാര്യമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടും. നേരത്തെയും അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്‌ തച്ചങ്കരിയെ താക്കീതു ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴത്തെ യാത്ര ചട്ടവിരുദ്ധമാണെന്ന്‌ ഡി ജി പിയുടെയും ഇന്‍റലിജന്‍സ്‌ മേധാവിയുടെയും റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലും അപ്പീലില്‍ വ്യക്‌തമാക്കുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഐ ജി ടോമിന്‍ തച്ചങ്കരി സി എ ടിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തച്ചങ്കരിയുടെ പരാതി പരിഗണനയില്‍ വന്നപ്പോള്‍ തച്ചങ്കരിയുടെ സസ്പെന്‍‌ഷന്‍ വിഷയത്തില്‍ സി എ ടി എതിര്‍സത്യവാങ്മൂലം ആരാഞ്ഞു. എന്നാല്‍ സത്യവാങ്മൂലം ഇല്ല എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ മറുപടി. സി എ ടിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദങ്ങള്‍ ദുര്‍ബലമായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു.

തുടര്‍ന്ന് എജിയോട് മുഖ്യമന്ത്രി വിശദീകരണം ആരാഞ്ഞപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മുലം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതിനാലാണ് സമര്‍പ്പിക്കാതിരുന്നതെന്നും എ ജി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്ന് ഞായറാഴ്ച നടത്തിയ പ്രസ്താവനയില്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരി പ്രശ്നം അതിനൊത്ത ഗൌരവത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യും. ഇക്കാര്യത്തില്‍ ഉയര്‍ന്ന കോടതികളെ സമീപിക്കുമെന്നും അതിന്‍റെ ഫലം കണ്ട ശേഷം ഉയര്‍ന്ന നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :