ഞാനും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്ന് നടന്‍ പറഞ്ഞത് വിഷമിപ്പിച്ചു: ആക്രമിക്കപ്പെട്ട നടി

Dileep, Pulser Suni, Attack, Cinema, Lal, Letter, Nadirshah, ദിലീപ്, പള്‍സര്‍ സുനി, ആക്രമണം, സിനിമ, ലാല്‍, കത്ത്, നാദിര്‍ഷ
BIJU| Last Modified ചൊവ്വ, 27 ജൂണ്‍ 2017 (17:54 IST)
താനും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നു എന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നതായി ആക്രമിക്കപ്പെട്ട നടി. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ തന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളാന്‍ തയ്യാറാണെന്നും നടി.

പത്രക്കുറിപ്പിലൂടെയാണ് നടി തന്‍റെ നിലപാട് വ്യക്തമാക്കിയത്. പത്രക്കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ:

പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളേ,

ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിനുശേഷം ഞാന്‍ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നെ സ്നേഹപൂര്‍‌വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോടു സൂചിപ്പിച്ചിരുന്നു. ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്.

ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരുപാടു വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇടക്കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കിത്തീര്‍ത്തു എന്ന് പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.

കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട്. പൊലീസില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസവുമുണ്ട്. ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ച് അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് പലരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങള്‍ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സമൂഹ്യമാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല.

പുറത്തു വന്ന പേരുകളില്‍ ചിലരാണ് ഇതിനു പുറകിലെന്ന് പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്. എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാര്‍ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :