ജിഷ വധക്കേസ്: പ്രതി അമീറുലിനെ പെരുമ്പാവൂരിൽ തെളിവെടുപ്പിനെത്തിച്ചു; ജനരോഷം ഭയന്ന് അതീവ സുരക്ഷയൊരുക്കി പൊലീസ്

ജിഷ വധക്കേസ് പ്രതി അമീറുലിനെ തെളിവെടുപ്പിനായി പെരുമ്പാവൂരിലെത്തിച്ചു.

പെരുമ്പാവൂര്, ജിഷ, കൊലപാതകം, അമീറുല്‍ perumbavur, jisha, murder, amirul
പെരുമ്പാവൂര്| സജിത്ത്| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (07:51 IST)
വധക്കേസ് പ്രതി അമീറുലിനെ തെളിവെടുപ്പിനായി പെരുമ്പാവൂരിലെത്തിച്ചു. പ്രതിയുമായി പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തി അന്വേഷണസംഘം തെളിവെടുത്തു. വീടിന്റെ ഉള്ളിലും സമീപപ്രദേശങ്ങളിലും പ്രതി രക്ഷപെട്ട വഴിയിലുമെല്ലാം തെളിവെടുപ്പ് നടത്തി. രാവിലെ ആറ് മണിയോടെ ആലുവ പോലീസ് ക്ലബില്‍ നിന്നാണ് അമീറുലുമായി പൊലീസ് പെരുമ്പാവൂരിലേക്ക് പുറപ്പെട്ടത്.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡി വൈ എസ് പിമാരായ സോജന്‍, കെ സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം, അമീറുല്‍ താമസിച്ചിരുന്ന ലോഡ്ജിൽ തെളിവെടുപ്പ് നടത്താനായില്ല. ജനങ്ങൾ തിങ്ങി കൂടിയതിനാൽ ലോഡ്ജിനുള്ളിൽ കയറിയില്ല. മുഖം മറച്ചാണ് അമീറുലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

നാട്ടുകാരുടെ പ്രതികരണം ഏത് രീതിയിലാകുമെന്ന ആശങ്കയുള്ളതിനാലാണ് തെളിവെടുപ്പ് അതിരാവിലെയാക്കാന്‍ പൊലീസ് തീരുമാനിച്ചത്. അമീറുലുന്റെ കസ്റ്റഡി കാലാവധി ഈ മാസം ‍30നാണ് തീരുന്നത്. ഇതിനുമുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കസ്റ്റഡി കാലാവധി നീട്ടാൻ കോടതിയെ സമീപിക്കാന്‍ പൊലീസ് ഒരുങ്ങുന്നതായും സൂചനയുണ്ട്.

മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്‌. ജിഷയെ കൊലപ്പെടുത്തിയ രീതിയും പെരുമ്പാവൂർ വിട്ടുപോയതും അമീറുല്‍ കൃത്യമായി പൊലീസിനോട് വിവരിച്ചു. എന്നാൽ, കൊലപാതകത്തിനു വിശ്വസനീയമായ കാരണങ്ങളല്ല അമീറുല്‍ വെളിപ്പെടുത്തിയത്. ഈ കേസിൽ പൊലീസിനെ വലക്കുന്ന പ്രധാന ഘടകവും ഇതു തന്നെയാണ്.

കൃത്യത്തില്‍ അമീറുളിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരേയായിട്ടും ലഭിക്കാത്തതും പൊലീസിനു വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :