ജിഷ എന്ന പെണ്‍കുട്ടിയുടെ കഷ്ടപ്പാടിന്റേയും പോരാട്ടത്തിന്റേയും നാള്‍വഴികള്‍

സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത്. പ്രബുദ്ധ കേരളം എന്ന് നാം അഭിമാനിച്ചിരുന്ന കേരളത്തില്‍ തന്നെ ഇത്തരം ഒരു സംഭവം നടന്നത് മലയാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില

പെരുമ്പാവൂർ, ജിഷയുടെ കൊലപതകം Perumbavoor, Jishas Murder
പെരുമ്പാവൂർ| rahul balan| Last Modified വ്യാഴം, 5 മെയ് 2016 (10:47 IST)
സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത്. പ്രബുദ്ധ കേരളം എന്ന് നാം അഭിമാനിച്ചിരുന്ന കേരളത്തില്‍ തന്നെ ഇത്തരം ഒരു സംഭവം നടന്നത് മലയാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പീഡന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ അതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്ന് സ്വയം അഹങ്കരിച്ചും നടന്ന മലയാളിക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ജിഷ എന്ന പേര്.

ദുരിതപൂര്‍ണമായ ഒരു ജീവിതമായിരുന്നു ജിഷയുടേയും കുടുംബത്തിന്റേയും. ചെറുപ്രായത്തില്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയതോടെ ജീവിതം കഷ്ടപ്പാടിന്റെയും പോരാട്ടത്തിന്റേയും ബാക്കിപാത്രമായി. കഷ്ടപ്പാടിനിടയിലും അമ്മ രാജേശ്വരി ജിഷയുടേയും സഹോദരി ദീപയുടേയും പഠനം മുടക്കിയില്ല. ഇതിന് പുറമെ നൃത്തം അഭ്യസിപ്പിക്കാനും അവർ ശ്രദ്ധിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്ന ജിഷയുടെ പിന്നീടുള്ള ശ്രമം അഭിഭാഷകയാകുക എന്നതായിരുന്നു.

ജിഷയുടെ ജിവിതത്തിലെ ചില സംഭവങ്ങൾ

2004 ല്‍ പ്രദേശത്തെ ചിലര്‍ ജിഷയോട് ചിലർ മോശമായി പെരുമാറി. ഇതിനേത്തുടര്‍ന്ന് അമ്മ രാജേശ്വരി കുറുപ്പംപടി പൊലീസിൽ പരാതിപ്പെടുന്നു. അന്ന് ജിഷയ്ക്ക് 16 വയസായിരുന്നു.

ശല്യം കൂടിയതോടെ 2005 സെപ്റ്റംബറില്‍ രാജേശ്വരി പരാതിയുമായി വീണ്ടും പൊലീസിനെ സമീപിച്ചു. നൃത്തപഠനം കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി അപരിചിതൻ ബൈക്കിൽ പിൻതുടർന്നു എന്നായിരുന്നു പരാതി.

ആക്രമണം സ്ഥിരമായതോടെ 2007ലും രജേശ്വരി പൊലീസില്‍ പരാതി നല്‍കി. അതോടൊപ്പം പഞ്ചായത്ത് അംഗത്തെയും കാര്യം ധരിപ്പിച്ചു.

2008ല്‍ ജിഷയും രാജേശ്വരിയും ഒന്നിച്ചു പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. കോരിച്ചൊരിയുന്ന മഴയത്ത് അർധരാത്രി കഴിഞ്ഞ് ആരോ വീടിനരികിലെത്തി അകത്തേക്ക് ടോർച്ച് അടിച്ചു നോക്കിയെന്നായിരുന്നു അത്.

കോളജിൽ നിന്നു വീട്ടിലേക്കു മടങ്ങും വഴി ബസിൽ മോശമായി പെരുമാറിയ അപരിചിതനെ ജിഷ ചോദ്യം ചെയ്തു. സ്വകാര്യബസ് ജീവനക്കാരും സഹയാത്രക്കാരും ഇയാളെ മർദിച്ചു ബസിൽ നിന്ന് ഇറക്കിവിട്ടു. ഈ സംഭവം നടന്നത് 2009ല്‍ ആയിരുന്നു.

വീടിനു സമീപത്തെ കനാലിന്റെ അടുത്തിരുന്ന് മൊബൈൽ ഫോണിൽ ദീര്‍ഘനേരം സംസാരിച്ചയാളോട് രാജേശ്വരി കയർത്തു. നാട്ടുകാർ ഇടപെട്ടതോടെ അയാൾ ബൈക്കിൽ സ്ഥലംവിട്ടു. 2010ല്‍ ആയിരുന്നു ഈ സംഭവം.

2011ല്‍ ജിഷ നൃത്തം പഠിപ്പിച്ചിരുന്ന കുട്ടിയുടെ ബന്ധു മോശമായി പെരുമാറി. കുട്ടിയുടെ മാതാപിതാക്കൾ മാപ്പുപറഞ്ഞതിനെ തുടർന്നു പൊലീസിൽ പരാതി നൽകിയില്ല

2016 ജനുവരിയില്‍ രാത്രിയിൽ വീട്ടിലേക്കു വരികയായിരുന്ന രാജേശ്വരിയെ ഇതരസംസ്ഥാനക്കാരൻ ഓടിച്ച ബൈക്ക് ഇടിച്ചു. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ജിഷ ബൈക്കിന്റെ താക്കോൽ ബലമായി ഊരിയെടുത്തു. കൊലപാതക ശ്രമത്തിനു പൊലീസിൽ പരാതിപ്പെട്ടു. രണ്ടു മാസത്തോളം രാജേശ്വരി ചികിൽസയിലായിരുന്നു. ഈ കേസ് പിന്‍‌വലിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതായി രാജേശ്വരി പരയുന്നു.

ഏപ്രിൽ 27 രാത്രി പതിനൊന്ന് മണിയോടെ വീടിന് നേരെ കല്ലേറുണ്ടായി. എന്നാല്‍ പുറത്ത് ആരെയും കണ്ടില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കല്ലേറ്. പിറ്റേന്നു രാവിലെ വീടിന്റെ പരിസരത്തു നിന്നു ബീഡിയും ലൈറ്ററും ലഭിച്ചു.

അവസാനം ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തെട്ടിന് വൈകിട്ട് അഞ്ചു മണിയൊടെ കൊലയാളി ജിഷയുടെ വീട്ടിലെത്തി. വീടിനകത്ത് നിന്ന് നിലവിളി കേട്ടതായി പരിസരവാസികള്‍ പൊലീസില്‍ മൊഴി നൽകിയിട്ടുണ്ട്.

ആറുമണിയോടെ മഞ്ഞ നിറമുള്ള ടിഷർട്ടും കറുത്ത പാന്റ്സും ധരിച്ചയാൾ കനാൽ കടന്ന് പോകുന്നത് പരിസരവാസികള്‍ കണ്ടു.

കൂലിപ്പണിക്കു പോയ രാജേശ്വരി രാത്രി 7.45 തിരിച്ചു വീട്ടിലെത്തിയപ്പോൾ കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം കണ്ട് നിലവിളിക്കുന്നു. നാട്ടുകാർ അറിയിച്ചതിനേത്തുടര്‍ന്ന് പൊലീസിനെ സ്ഥലത്തെത്തുന്നു.

ഏപ്രിൽ 29ന് ഇൻക്വസ്റ്റും ഫൊറൻസിക് തെളിവെടുപ്പും പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. ബന്ധുക്കളും പൊലീസും ഇടപെട്ട് തിടുക്കത്തില്‍ മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :