കെ എം മാണിയെ മുഖ്യമന്ത്രിയാകാൻ എൽഡിഎഫ് ക്ഷണിച്ചിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുഖപത്രം

മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചു; കേരള കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം| സജിത്ത്| Last Modified ബുധന്‍, 7 ജൂണ്‍ 2017 (10:50 IST)
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ എം മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം ‘പ്രതിച്ഛായ’. ശക്തമായ പ്രലോഭനമാണ് എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ യുഡിഎഫ് തകർക്കാൻ മാണി തയാറായില്ല. ഇതാണോ അദ്ദേഹം ചെയ്ത കുറ്റം? ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് ഇത്രയും കടുത്ത രാഷ്ട്രീയ ത്യാഗം ചെയ്തിട്ടുണ്ടോയെന്നും മുഖപത്രം ചോദിക്കുന്നു. മാത്രമല്ല മന്ത്രി ജി
സുധാകരന്റെ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെയല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് മുഖപ്രസംഗത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മാണിയെ എങ്ങിനെയെങ്കിലും വീഴ്ത്താനാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചിരുന്നതെന്നും കേരള കോണ്‍ഗ്രസ് മുഖപത്രം കുറ്റപ്പെടുത്തുന്നു. എന്നിട്ടും മാണിക്കുമുന്നില്‍ അവര്‍ അഭിനയിക്കുകയായിരുന്നു. അതിന്റെ ആദ്യപടിയാണ് അദ്ദേഹത്തെ ബാര്‍ കോഴക്കേസില്‍പ്പെടുത്തിയത്. ഇതോടെ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്നായിരുന്നു അവര്‍ കരുതി. കെ.എം. മാണിയുടെ നെഞ്ചില്‍ കുത്തിയ രാഷ്ട്രീയ ബ്രൂട്ടസുമാര്‍ക്കു മാപ്പില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ജോസ്.കെ.മാണി എംപിയെ കേന്ദ്രമന്ത്രിയാക്കാതിരുന്നതു രാഷ്ട്രീയ വഞ്ചനയാണെന്നും മുഖപ്രസംഗം പറയുന്നു.

കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് നേതൃത്വം ആലോചിച്ചിരുന്നെന്ന് മന്ത്രി ജി. സുധാകരനായിരുന്നു വെളിപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ഇത്. എല്‍ഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്കു സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പിന്നീട്, തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും സുധാരകന്‍ വിശദീകരിച്ചെങ്കിലും മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു നീക്കം സത്യമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസും വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :