ആറ്റുകാലില്‍ പൊങ്കാലയര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങള്‍

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (10:29 IST)
PRO
ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ ഇക്കുറിയും ജനലക്ഷങ്ങളെത്തി. രാവിലെ പത്ത് മണി കഴിഞ്ഞ് ക്ഷേത്രം തന്ത്രി ചേന്നാത്ത് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്കുള്ള തീ പകര്‍ന്നു നല്‍കിയതോടെയാണ് പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങിയത്.

തുടര്‍ന്ന് ക്ഷേത്രം മേല്‍‌ശാന്തി മുരളീധരന്‍ നമ്പൂതിരി വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും തീ പകര്‍ന്നു. പത്തേകാലോടെ ശ്രീകോവിലില്‍ നിന്നും കൊണ്ടുവന്ന ദീപത്തില്‍ നിന്നും ക്ഷേത്രത്തിന് മുന്‍‌വശത്ത് തയ്യാറാക്കിയിരുന്ന പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നു. വായ്ക്കുരവയോടെയും വെടിക്കെട്ടോടെയും ആണ് ഭക്തജനങ്ങള്‍ ഈ നിമിഷത്തെ വരവേറ്റത്.

പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ കിലോമീറ്ററുകളോളം നീണ്ട ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ അടുപ്പുകളിലേക്കും തീ പകര്‍ന്നു. പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ഇക്കുറി പൊങ്കാല ശ്രദ്ധേയമാകുന്നുണ്ട്. ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് കുടുംബസമേതമാണ് പൊങ്കാലയ്ക്ക് എത്തിയത്. മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, വി ശിവന്‍‌കുട്ടി എം‌എല്‍‌എ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വന്‍ സുരക്ഷയാണ് പൊങ്കാലയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അറുനൂറോളം വനിതാ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. മോഷണവും മറ്റും തടയുന്നതിനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികളും സജ്ജീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :