അബ്ദുറബ്ബിന്റെ മകന് പാസ്പോര്‍ട് അനുവദിക്കുന്നതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മലപ്പുറം| WEBDUNIA| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2013 (10:44 IST)
PRO
വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന് പാസ്‌പോര്‍ട്ട് അനുവദിക്കരുതെന്ന് റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പരപ്പനങ്ങാടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രമേശിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

അപേക്ഷകനായ നിസ നഹ ഹൈദരാബാദിലാണ് സ്ഥിര താമസമെന്ന് കാണിച്ചാണ് പാസ്‌പോര്‍ട്ട് അപേക്ഷ തള്ളിയത്. ഇതേത്തുടര്‍ന്ന് മന്ത്രി അബ്ദുറബ്ബ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അപേക്ഷ നിരസിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ടായിരുന്നു മന്ത്രിയുടെ പരാതി.
ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച തിരൂര്‍ ഡിവൈഎസ്പി സെയ്ദാലിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മലപ്പുറം എസ് പി സസ്പെന്‍ഷന്‍ നടപടി ശുപാര്‍ശ ചെയ്തത്.

മന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന്‍ നിസ നഹ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹൈദരാബാദിലാണ് താമസം. പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിപിഒ ആയ രമേശാണ് നിസ നഹയുടെ അപേക്ഷ നിരസിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ഈ കാരണം ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസം നിസ നഹക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനെതിരെ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ ഹൈദരാബാദില്‍ എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയാണ് മകനെന്നും സ്ഥിരതാമസം പരപ്പനങ്ങാടിയില്‍ തന്നെയായതിനാലാണ് അപേക്ഷ പരപ്പനങ്ങാടിയിലെ മേല്‍വിലാസത്തില്‍ നല്‍കിയതെന്നും മന്ത്രി ഡിജിപിക്ക് നല്‍കിയ പരാതില്‍ പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന സ്ഥലത്തെ മേല്‍ വിലാസത്തിലോ വീട്ട് അഡ്രസിലോ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ രാഷ്ട്രീയ വിരോധത്താ‍ലാണ് ചില പൊലീസുകാര്‍ തന്റെ മകന്റെ അപേക്ഷ നിരസിച്ചതെന്നും അന്വേഷിച്ച് നടപടി വേണമെന്നും മന്ത്രി ഡിജിപിയോട് ആവശ്യപെട്ടിട്ടുണ്ട് .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :