വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; തൃശൂര്‍ സ്വദേശിക്ക് വെങ്കലം

യുവാക്കളുടെ കഴിവുകളെ പ്രചോദിപ്പിക്കാനും പാഷനെ പ്രൊഫഷനാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒളിംപിക്‌സ് ഓഫ് സ്‌കില്‍സ് എന്ന് അറിയപ്പെടുന്ന വേള്‍ഡ് സ്‌കില്‍ കോമ്പറ്റീഷന്‍ നടക്കുന്നത്

Winners
രേണുക വേണു| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (13:42 IST)

ഫ്രാന്‍സിലെ ലിയോണില്‍ നടന്ന വേള്‍ഡ് സ്‌കില്‍ കോമ്പറ്റീഷനില്‍ തിളങ്ങി തൃശൂര്‍ സ്വദേശി. സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ നടന്ന വേള്‍ഡ് സ്‌കില്‍ കോമ്പറ്റീഷനില്‍ ഇന്‍ഡസ്ട്രി 4.0 കാറ്റഗറിയില്‍ വെങ്കലമെഡലുമായി ഇന്ത്യന്‍ ജയം അടയാളപ്പെടുത്തിയിരിക്കുകയാണ് തൃശൂര്‍ സ്വദേശി സത്യജിത്ത് ബാലകൃഷ്ണന്‍. നാംടെക് (ന്യൂ ഏജ് മേക്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)യിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളായ സത്യജിത്ത് ബാലകൃഷ്ണന്‍, ധ്രുമില്‍കുമാര്‍ ഗാന്ധി എന്നിവരാണ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചത്.

യുവാക്കളുടെ കഴിവുകളെ പ്രചോദിപ്പിക്കാനും പാഷനെ പ്രൊഫഷനാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒളിംപിക്‌സ് ഓഫ് സ്‌കില്‍സ് എന്ന് അറിയപ്പെടുന്ന വേള്‍ഡ് സ്‌കില്‍ കോമ്പറ്റീഷന്‍ നടക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടന്ന ഈ വര്‍ഷത്തെ മത്സരത്തില്‍ 89 രാജ്യങ്ങളില്‍ നിന്നുള്ള യുവ പ്രൊഫഷണലുകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചു. സ്‌കില്‍ ഇന്ത്യ മിഷന്‍ പോലുള്ള വിവിധ സംരംഭങ്ങളിലൂടെ ഇന്ത്യയെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഫലമായി മത്സരത്തില്‍ നാല് വെങ്കലമെഡലുകളും 12 മെഡലുകളും നേടി ഇന്ത്യ 13-ാം സ്ഥാനം സ്വന്തമാക്കി.

നാംടെക് ഇന്റര്‍നാഷണല്‍ പ്രൊഫഷണല്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിലെ ആദ്യ ബാച്ച് അംഗങ്ങളായ സത്യജിത്ത് ബാലകൃഷ്ണനും ധ്രുമില്‍കുമാര്‍ ഗാന്ധിയും വേള്‍ഡ് സ്‌കില്‍സിന്റെ ദേശീയ ചാപ്റ്ററായ ഇന്ത്യാ സ്‌കില്‍സ് കോമ്പറ്റീഷനില്‍ ചാംപ്യന്‍മാരായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം നേടിയെടുത്തത്. നിര്‍മാണ നിര്‍വഹണ സംവിധാനങ്ങള്‍ (എം.ഇ.എസ്), ഓട്ടോമേഷന്‍ (സിമുലേഷന്‍, ഡിജിറ്റല്‍ ട്വിന്‍), കണക്റ്റിവിറ്റി (ക്ലൗഡ് കംപ്യൂട്ടിങ്ങ്, സൈബര്‍ സുരക്ഷ, ഐ.ഐ.ഒ.ടി), ഇന്റലിജന്‍സ് (ഡാറ്റ അനലിറ്റിക്‌സ് ആന്‍ഡ് മെഷീന്‍ ലേണിങ്ങ്) എന്നിവയുമായി ബന്ധപ്പെട്ട വൈദഗ്ധ്യം പരിശോധിക്കുന്ന ഇന്‍ഡസ്ട്രി 4.0 വിഭാഗത്തില്‍ ആഗോളവേദിയില്‍ ഇന്ത്യയുടെ ആദ്യ പോഡിയം ഫിനിഷാണ് ഇവരുടെ ജയത്തോടെ നേടാനായത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന, ഡിജിറ്റല്‍ ഫസ്റ്റ് വേള്‍ഡില്‍ കമ്പനികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ ഈ കഴിവുകള്‍ അത്യന്താപേക്ഷിതമാണ്.

കേരളത്തിലെ തൃശൂര്‍ സ്വദേശിയായ സത്യജിത്ത് ബാലകൃഷ്ണന്‍ (24) ഡിസൈനിലും മാനുഫാക്ചറിംഗിലും സ്‌പെഷ്യലൈസേഷനോടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷമാണ് നാംടെക്കില്‍ ചേര്‍ന്നത്. സ്മാര്‍ട്ട് മാനുഫാക്ചറിങ്ങില്‍ ഇന്റര്‍നാഷണല്‍ പ്രൊഫഷണല്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാം ചെയ്തത് കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങളോട് പ്രതികരിക്കാന്‍ പ്രാപ്തനാക്കിയെന്ന് വിജയത്തെക്കുറിച്ച് സത്യജിത്ത് ബാലകൃഷ്ണന്‍ പറഞ്ഞു.

ഗുജറാത്തിലെ വദോദര സ്വദേശിയായ ധ്രുമില്‍കുമാര്‍ ഗാന്ധി (23) ബിടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇതേ പ്രോഗ്രാമില്‍ ചേര്‍ന്നത്. ഇന്ത്യയെയും നാംടെക്കിനെയും പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും വിജയത്തിനായി പരമാവധി പരിശ്രമം നടത്തിയെന്നും ഇനിയും ഇത് പിന്തുടരുമെന്നും വിജയത്തെപ്പറ്റി അദ്ദേഹം പറഞ്ഞു.

ഇന്‍ഡസ്ട്രി 4.0യില്‍ സമഗ്രമായ ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ചിലസ്ഥാപനങ്ങളിലൊന്ന് എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ ഈ നേട്ടം അഭിമാനാര്‍ഹമാണെന്നും നാംടെക്കിന്റെ നൂതനമായ അധ്യാപനത്തെയാണ് ഇത് എടുത്തുകാണിക്കുന്നതെന്നും നാംടെക് ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ പിള്ള പറഞ്ഞു. ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ അസാധാരണമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായത് ഫാക്കല്‍റ്റികളുടെ നിലവാരത്തിലും അധ്യാപനത്തിലും നേട്ടമാണ്. എക്‌സ്പീരിയെന്‍ഷ്യല്‍ ലേണിങ്ങ് മോഡലുകളിലൂടെ വിദ്യാര്‍ത്ഥികളെ സ്വതന്ത്രമായി പരിഹാരങ്ങള്‍ കണ്ടെത്താനും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്ന രീതിയിലാണ് നാംടെക്കിലെ പഠന രീതി. വ്യവസായ മേഖലയ്ക്ക് വേണ്ട രീതിയില്‍ ഡിജിറ്റല്‍, സുസ്ഥിര സംരംഭങ്ങള്‍ക്ക് പ്രാപ്തരായ ലോകോത്തര പ്രൊഫഷണലുകളായി ബിരുദധാരികളെ മാറ്റുന്ന രീതിയിലാണ് നാംടെക്കിലെ പ്രോഗ്രാമുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യജിത്ത് ബാലകൃഷ്ണനെയും ധ്രുമില്‍കുമാര്‍ ഗാന്ധിയെയും പരിശീലിപ്പിക്കുന്നതില്‍ നാംടെക്കിലെ സ്മാര്‍ട്ട് മാനുഫാക്ചറിങ്ങ് സീനിയര്‍ ലക്ചററായ ദിശാങ്ക് ഉപാധായ
നിര്‍ണായക പങ്ക് വഹിച്ചു. ഇന്‍ഡസ്ട്രി 4.0 വിഭാഗത്തില്‍ വേള്‍ഡ് സ്‌കില്‍സില്‍ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള നിര്‍ബന്ധിത മൂല്യനിര്‍ണയ പരിശീലനും ദിശാങ്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :