വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു സര്‍വകക്ഷിയോഗം

വിഴിഞ്ഞം തുറമുഖ പദ്ധതി , സര്‍വകക്ഷിയോഗം, ഉമ്മന്‍ചാണ്ടി , നിതിന്‍ ഗഡ്‌കരി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (08:06 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നു സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്ന യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം വിഴിഞ്ഞും തുറമുഖ പദ്ധതിയുടെ പ്രാരംഭനടപടികള്‍ ഇഴയുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര തുറമുഖമന്ത്രി നിതിന്‍ ഗഡ്‌കരി രംഗത്ത് എത്തിയിരുന്നു. പദ്ധതി കേരളത്തിന് വേണമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനത്തെ രാഷ്‌ട്രീയ കക്ഷികളാണെന്നും. പദ്ധതി നഷ്ടപ്പെടുന്നത് ദേശീയ നഷ്ടമായി തീരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മത്സരിക്കാതെ പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം എങ്ങനെയാകണമെന്ന് തീരുമാനിക്കണം. മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വരുമെന്നും കേന്ദ്ര തുറമുഖമന്ത്രി പറഞ്ഞിരുന്നു.

രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരും ജനങ്ങളുമാണ് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. കാബോട്ടേഷ് നിയമത്തിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക പ്രധാനമന്ത്രിയുടെ ഓഫിസാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉറച്ച തീരുമാനമില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി നടപ്പാകുമോയെന്നു സംശയമുള്ളതായും രാഷ്ട്രീയത്തിന് അതീതമായ തീരുമാനം പദ്ധതി നടപ്പാക്കാനായി ഉണ്ടാകണമെന്നും മന്ത്രി കെ ബാബുവും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :