വിഴിഞ്ഞം: കരാര്‍ വൈകുന്നതില്‍ അദാനി ഗ്രൂപ്പിന് ആശങ്ക

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 12 ജൂലൈ 2015 (10:59 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ നല്കുന്നത് വൈകുന്നതില്‍ അദാനി ഗ്രൂപ്പിന് ആശങ്ക. ഇക്കാര്യം അദാനി പോര്‍ട്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് എത്രയും പെട്ടെന്നു തന്നെ ഉത്തരവ് നല്കാന്‍ കഴിയുമെന്ന സന്ദേശം അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.

അതേസമയം, തുറമുഖ കരാര്‍ സംബന്ധിച്ച നടപടികളെപ്പറ്റി അദാനി പോര്‍ട്‌സ് അധികൃതര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരന്തരം വിവരങ്ങള്‍ അന്വേഷിച്ച് എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉരുത്തിരിഞ്ഞിരിക്കുന്ന രാഷ്‌ട്രീയപരമായ തടസങ്ങള്‍ കമ്പനിയെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുമോ എന്ന ഭയം സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിനാലാണ് സമ്മതപത്രം ഉടന്‍ തന്നെ നല്കാമെന്ന് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം, വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കുന്നതിലുള്ള അഭിപ്രായവ്യത്യാസം സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഴിഞ്ഞം പദ്ധതി നടപ്പാകുന്നില്ലെങ്കില്‍ കുളച്ചല്‍ തുറമുഖം ഏറ്റെടുക്കാനുള്ള പദ്ധതിയാണ് അദാനി ഗ്രൂപ്പിനുള്ളത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുളച്ചല്‍ തുറമുഖത്തിനായി ജയലളിത സര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരെയുള്ള കേസില്‍ സുപ്രീംകോടതി വാദം ബുധനാഴ്ച തുടങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :