കേരളം കാണാന്‍ പോകുന്നത് വമ്പന്‍ മുന്നണിമാറ്റം, നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രമാകും

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (16:49 IST)
കേരളത്തിലെ മാറിയ രാഷ്ടീയ സാഹചര്യത്തില്‍ ഇടത് - വലത് മുന്നണികളില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നു. നിരന്തരമായ അഴിമതികള്‍ കൊണ്ട് കളങ്കിതരായ യുഡിഎഫില്‍ നിന്ന് അടുത്തകാലത്ത് ചേക്കേറിയ ആര്‍എസ്പിയും ജനതാദള്‍ യുവും പുറത്ത് പോകാന്‍ സന്നദ്ധരായതായാ‍ണ് സൂചന. ബാര്‍കോഴ കേസില്‍ ആര്‍എസ്പിയ്ക്കും ജനതാളി(യു)നും കടുത്ത അതൃപ്തിയുണ്ട്. ഈ കേസും അത് കൈകാര്യം ചെയ്ത രീതിയും യുഡിഎഫിനെ ശവക്കുഴിയിലാക്കിയെന്നാണ് ഈ പാര്‍ട്ടികളുടെ അഭിപ്രായം.

അതേസമയം ഇരു പാര്‍ട്ടികളും ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സീറ്റ് തര്‍ക്കത്തേതുടര്‍ന്നാണ് പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പിയും , വിരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളും ഇടതുമുന്നണി വിട്ടത്. പ്രേമചന്ദ്രന്റെ സംഘടനയും ഷിബു ബേബി ജോണിന്റെ ആര്‍എസ്പി ബിയും തമ്മില്‍ ലയിച്ച് ഒറ്റപാര്‍ട്ടിയായിരുന്നു. ജനതാദള്‍ ആകട്ടെ ഇടതുമുന്നണിയില്‍ നിന്ന് പിളര്‍ന്ന് വേറെ പാര്‍ട്ടിയുണ്ടാക്കിയാണ് വീരേന്ദ്രകുമാര്‍ യുഡീഫിലെത്തിയത്. എന്നാല്‍ ഇന്ന് വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതജെഡിയുമായി ലയിച്ചിരിക്കുകയാണ്. ജെഡിയുവിന്റെ സംസ്ഥാന അധ്യക്ഷനാണ് ഇപ്പോള്‍ വീരേന്ദ്ര കുമാര്‍.

കൊല്ലം ലോക്‌സഭാസീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും പുറത്തുവന്ന ആര്‍.എസ്.പിക്ക് യു.ഡി.എഫില്‍ നിന്നും ശക്തമായ തിരിച്ചടിയാണുണ്ടാകുന്നത്. തങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള ദേവസ്വംബോര്‍ഡിലെ റിക്രൂട്ടിമെന്റിനുള്ള ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയെ തഴഞ്ഞു. മാത്രമല്ല, വര്‍ഷങ്ങളായി മത്സരിച്ചുകൊണ്ടിരുന്ന അരുവിക്കര സീറ്റും നഷ്ടപ്പെട്ടു. അതുമാത്രമല്ല, ശക്തന്‍ സ്പീക്കറായതിനെത്തുടര്‍ന്ന് ഒഴിവുവന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ അടിമയായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പൊതുനിലപാട്.

ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ ഒന്നിക്കുന്ന സമയത്ത് ഇടതുമുന്നണിയില്‍ ഇപ്പോഴുള്ള ജനതാദള്‍ എസുമായി കൈകോര്‍ക്കേണ്ട ബാധ്യത വീരേന്ദ്രകുമാറിനുണ്ട്. ഇത് മുന്‍കൂട്ടികണ്ടാണ് വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് ചൂണ്ടയെറിഞ്ഞിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് വീരേന്ദ്രകുമാറിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതും മുന്നണിമാറാന്‍ പ്രേരകമാകുന്നുണ്ട്. ജനാധിപത്യമില്ലെന്ന് ആരോപിച്ച് പുറത്തുവന്ന ഇടതുമുന്നണിയെക്കാള്‍ മോശമാണ് യുഡിഎഫിലെ ജനാധിപത്യമെന്നാണ് ഇപ്പോള്‍ ഇരുപാര്‍ട്ടീകളും പറയുന്നത്.

സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ മുന്നണി മാറി വന്നാല്‍ സഹകരിപ്പിക്കില്ലെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ അഴിമതി സ്ത്രീകളെ അവഹേളിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടി പുറത്തുവരാനാണ് നീക്കം. ഇവര്‍ മുന്നണിവിട്ട് വന്നാല്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്
സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും ഇത് കഴിയുന്നതോടെ ഏകദേശ ചിത്രം വ്യക്തമാക്കും. പിണറായിക്ക് പകരമായി സെക്രട്ടറിയായ കോടിയേരി തെറ്റുതിരുത്തിവന്നാല്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കമെന്ന് പ്രഖ്യാപിച്ചതും ഇരു പാര്‍ട്ടികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. എന്തുതന്നെയായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇരുകൂട്ടരും യുഡിഃഎഫ് വിടുമെന്ന് ഉറപ്പായി കഴിഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :