തൃപ്‌തി ദേശായിയുടെ വീട്ടിലേക്കുള്ള വഴി അറിയില്ലേ? അക്രമണത്തിനും വീട് തല്ലിപ്പൊളിക്കലിനും ഒന്നും ആളെക്കിട്ടാഞ്ഞിട്ടോ?

രഹ്നയുടേയും ലിബിയുടേയും വീട് തല്ലിത്തകർത്ത സംഘപരിവാറിന് തൃപ്‌തി ദേശായിയുടെ വീട്ടിലേക്കുള്ള വഴി അറിയില്ലേ?

എസ് ഹർഷ| Last Updated: വെള്ളി, 16 നവം‌ബര്‍ 2018 (17:12 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി നടപ്പിലാക്കുമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. വിധി വന്നതിന് മുൻപും ശേഷവും നിലപാടിൽ വെള്ളം ചേർക്കാതെ ഉറച്ച് നിൽക്കുന്നത് പിണറായി സർക്കാർ മാത്രം. മറ്റ് പല പാർട്ടിക്കാരുടെയും നേതാക്കളുടെയും നിലപാടുകളിൽ മായവും വെള്ളവും ചേർക്കപ്പെട്ടു. നിലപാടുകൾ മാറിമറിഞ്ഞു. പറഞ്ഞതെന്തെന്ന് അവർക്ക് പോലും വ്യക്തതയില്ലാതെ വന്നു.

സുപ്രീം കോടതി വിധി വന്നശേഷം 10ലധികം സ്ത്രീകൾ മല കയറാൻ ശ്രമം നടത്തിയിരുന്നു. നട തുറന്ന ദിവസം തന്നെ ആന്ധ്രയിൽ നിന്നുള്ള മാധവി എത്തിയത് കുടുംബസമേതം ആയിരുന്നു. എന്നാൽ, പ്രതിഷേധക്കാരുടെ ശബ്ദകോലാഹലങ്ങളിൽ അവർ ഭയന്നു. മിനിട്ടുകൾക്കുള്ളിൽ തിരിച്ചിറങ്ങി.

ചേർത്തലയിലെ സി എസ് ലിബിക്കും ഇതു തന്നെയായിരുന്നു അവസ്ഥ. പാതിവഴിയില്‍ നിന്നും അവർക്ക് മടങ്ങേണ്ടി വന്നു. പക്ഷേ, നിമിഷങ്ങൾക്കകം അവരുടെ വീട് തകർക്കപ്പെട്ടു. സംഘപരിവാർ ആക്രമണത്തിൽ ഭയന്ന് ലിബി തിരുവനന്തപുരത്ത് താമസിച്ചത് ദിവസങ്ങളോളമാണ്.

മഞ്ജു, ബിന്ദു തങ്കം കല്യാണി, രഹ്ന ഫാത്തിമ, മേരി സ്വീറ്റി തുടങ്ങിയവർ ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്കും സുപ്രീംകോടതി പ്രവേശനം അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ മല കയറാൻ എത്തി നിരാശരായി മടങ്ങിയവരാണ്. അക്കൂട്ടത്തിൽ ഒടുവിലിപ്പോൾ ആക്ടിവിസ്റ്റ് തൃപ്‌തി ദേശായിയും. എന്നാൽ, ഒരു വ്യത്യാസമുണ്ട്.

രഹനയും ബിന്ദുവും ലിബിയും മഞ്ജുവും എല്ലാം എത്തിയപ്പോൾ മിനിട്ടുകൾക്കുള്ളിലാണ് അവരുടെ വീടുകളിൽ സംഘപരിവാർ എത്തിയത്. അക്രമണം നടത്തിയത്. സാധനങ്ങൾ തല്ലിത്തകർത്തത്. ഇവരാരും നേരത്തേ അറിയിച്ച് പമ്പയിൽ എത്തിയവരല്ല. എന്നിട്ടും മണിക്കൂറുകൾക്കുള്ളിൽ അവരുടെ വീടുകൾ ആക്രമിക്കപ്പെട്ടു.

പക്ഷേ, നേരത്തേ അറിയിച്ച്, മുഖ്യമന്ത്രിക്ക് കത്ത് വരെ അയച്ചശേഷമാണ് തൃപ്‌തി ദേശായി കേരളത്തിലെത്തിയത്. 12 മണിക്കൂറിൽ അധികമായി തൃപ്‌തി വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ട്. എന്നാൽ, 12 മണിക്കൂർ കഴിഞ്ഞിട്ടും ഒരു സംഘപരിവാറിനും ഒരു വിശ്വാസിക്കും അവരുടെ വീട് തകർക്കേണ്ട, അവരുടെ വീട്ടിലേക്ക് നാമജപഘോഷയാത്ര നടത്തേണ്ട.

കേരളത്തെ ഒരു കലാപഭൂമിയാക്കുക എന്നതിൽ കവിഞ്ഞതൊന്നും സംഘപരിവാർ ലക്ഷ്യമിടുന്നില്ലെന്ന് വ്യക്തം. അതെ, അതുതന്നെയാണ് അവരുടെ നീക്കവും. അതിന്റെ ഭാഗമായിട്ടായിരുന്നു രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ നാപ്കിനാണെന്നും തൃപ്‌തി ദേശായിക്ക് ഇപ്പോൾ മാസമുറ ആയിരിക്കുകയാണെന്നും തൃപ്‌തി മൂന്ന് വർഷം മുൻപ് ക്രിസ്ത്യൻ മതം സ്വീകരിച്ചവളാണെന്നുമൊക്കെയുള്ള വ്യാജ പ്രചരണം.

വിശ്വാസികളെ മുൻ നിർത്തി അവർക്ക് കീഴിൽ മറഞ്ഞിരിക്കുന്ന കലാപാഹ്വാനികളെ ജനം കാണാതെ പോകരുത്. അവരുടെ ലക്ഷ്യം ആചാരവും വിശ്വാസം കാത്തുരക്ഷിക്കലല്ല, കലാപമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :