'നിങ്ങളിപ്പോള്‍ ഡ്രോണുകളുടെ നിരീക്ഷണത്തിലാണ്'; പുറത്തിറങ്ങിയാല്‍ പിടിവീഴും, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജില്ലകളുടെ ശ്രദ്ധയ്ക്ക്

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 17 മെയ് 2021 (08:17 IST)

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കുന്ന നാല് ജില്ലകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ വേണ്ടത് അതീവ ജാഗ്രത. നിയന്ത്രണങ്ങളുടെ ചുമതല പൊലീസ് ഏറ്റെടുത്തു. സോണുകളായി തിരിച്ച് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണ ചുമതല നല്‍കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. മരണം, ആശുപത്രി സേവനങ്ങള്‍ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. യാത്ര ചെയ്യാനുള്ള കാരണം സത്യവാങ്മൂലമായി അറിയിക്കണം.

ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. പൊലീസ് നിയന്ത്രണം ശക്തമാക്കും. ഇടവഴികളില്‍ അടക്കം പൊലീസ് പട്രോളിങ് നടത്തും. ബൈക്കുകളിലും പൊലീസ് നിരീക്ഷണം കര്‍ശനമാക്കും. എവിടെയെങ്കിലും ആളുകള്‍ കൂട്ടം കൂടുകയോ അനാവശ്യമായി പുറത്തിറങ്ങുകയോ ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ പൊലീസ് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. സിസിടിവികള്‍ ഉപയോഗിച്ചും നിരീക്ഷണം കര്‍ശനമാക്കും. അനാവശ്യമായി വീടിനു പുറത്ത് ഇറങ്ങുന്നവരെ പ്രത്യേകം നിരീക്ഷിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ സാധിക്കും.

മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ:


ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, മാംസം, മത്സ്യം, കാലിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ തിങ്കള്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കാം.

പാല്‍, പത്രവിതരണം രാവിലെ എട്ടിന് മുന്‍പ് പൂര്‍ത്തിയാക്കണം. റേഷന്‍കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ എന്നിവ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി മാത്രം. പാഴ്‌സല്‍ അനുവദിക്കില്ല.

മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എല്ലാദിവസവും പ്രവര്‍ത്തിക്കും. അവശ്യവസ്തുക്കള്‍ അടുത്തുള്ള കടയില്‍നിന്ന് വാങ്ങണം.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പത്തുമുതല്‍ ഒന്നുവരെ പ്രവര്‍ത്തിക്കാം. സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ഇ-കൊമേഴ്സ്, അവശ്യവസ്തുക്കളുടെ ഡെലിവറി ഏഴുമുതല്‍ രണ്ടുവരെ.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപാകുന്നതിനും നിയന്ത്രണം. ഒറ്റ വഴി മാത്രം. ചരക്കുഗതാഗതം, അവശ്യസേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തരഗതാഗതം അനുവദിക്കൂ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :