ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ! വിയ്യൂര്‍ ജയിലില്‍ പേടിച്ചുവിറച്ച് സുനി

രേണുക വേണു| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (16:03 IST)

തന്നെ കൊലപ്പെടുത്താന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് സഹതടവുകാര്‍ക്ക് അഞ്ച് കോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ മൊഴി.

കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണിതെന്നും കൊടി സുനി പറയുന്നു. താന്‍ ഇത് അറിഞ്ഞതിനാല്‍ ക്വട്ടേഷന്‍ നടന്നില്ലെന്നും കൊടി സുനി പറയുന്നു. ജയിലിന് അകത്തുവച്ച് തന്നെ കൊല നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സുനി മൊഴി നല്‍കി.

വിയ്യൂര്‍ ജയിലിലെ വിവാദ ഫോണ്‍ വിളികളെ കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തരമേഖല ജയില്‍ ഡി.ഐ.ജിക്കാണ് സുനി മൊഴി നല്‍കിയിരിക്കുന്നത്. അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവര്‍ക്കാണ് തന്നെ കൊലപ്പെടുത്താന്‍ അഞ്ച് കോടിയുടെ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതെന്ന് കൊടി സുനിയുടെ മൊഴിയില്‍ പറയുന്നു.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ കൊടി സുനിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :