കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട, സുരേഷ് ഗോപിയുടേത് ചട്ടലംഘനം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Last Modified ഞായര്‍, 7 ഏപ്രില്‍ 2019 (13:35 IST)
ശബരിമല വിഷയത്തിൽ അയ്യപ്പനാമത്തിൽ വോട്ട് തേടിയ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നോട്ടീസയച്ച കളക്ടറുടെ നടപടിയെ പിന്തുണച്ചാണ് ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

‘കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്‍റെയും അയ്യപ്പന്‍റെയും പേരിൽ വോട്ട് തേടുന്നത് ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്‘’ .ടിക്കാറാം മീണ വ്യക്തമാക്കി.

''കളക്ടർമാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാർട്ടികൾക്കില്ല. കളക്ടർമാർക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം'', മീണ പറയുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി അയ്യപ്പനാമത്തിൽ വോട്ട് ചോദിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :