തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ബിജെപി നേതാക്കളും തിരുവമ്പാടി ഓഫീസില്‍ എത്തിയതില്‍ ദുരൂഹത

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പൂര ദിവസം തിരുവമ്പാടി ദേവസ്വം ഓഫീസ് സന്ദര്‍ശിച്ചിരുന്നു

Thrissur Pooram
Thrissur Pooram
രേണുക വേണു| Last Modified ചൊവ്വ, 23 ഏപ്രില്‍ 2024 (10:39 IST)
തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ആരോപണം. പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുടെ സൂത്രധാരന്‍മാര്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചെന്ന് സിപിഎം, കോണ്‍ഗ്രസ് അനുകൂലികള്‍ ആരോപിക്കുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പൂര ദിവസം തിരുവമ്പാടി ദേവസ്വം ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ബിജെപി നേതാക്കളായ ബി.ഗോപാലകൃഷ്ണന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ എന്നിവരും വത്സന്‍ തില്ലങ്കേരിക്കൊപ്പം തിരുവമ്പാടി ഓഫീസില്‍ എത്തിയിരുന്നെന്നാണ് ആരോപണം. തൃശൂര്‍ പൂരത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിച്ചെന്നാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന ആരോപണം.

തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടാണ് പൂരം വിവാദങ്ങള്‍ ആരംഭിച്ചത്. തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി പൂരം പകുതിയില്‍ വെച്ച് അവസാനിപ്പിച്ചതിനു പിന്നാലെ വെടിക്കെട്ട് നടത്തില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. പൊലീസ് നിയന്ത്രണങ്ങള്‍ അതിരുവിട്ടെന്ന് ആരോപിച്ചാണ് തിരുവമ്പാടി ദേവസ്വം ഇങ്ങനെയൊരു തീരുമാനമെടുത്തത്. പിന്നീട് രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുലര്‍ച്ചെ 3.30 ന് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ 7.30 ന് നടന്നത്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ഇടപെടാന്‍ വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ സാന്നിധ്യം സംശയനിഴലില്‍ ആകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :