‘പരലോകത്തുള്ളവരും പെന്‍ഷന്‍ വാങ്ങുന്നു, ചിലര്‍ സഞ്ചരിക്കുന്നത് ബെൻസിലും ബിഎംഡബ്ലുവിലും’; ധനമന്ത്രി

‘പരലോകത്തുള്ളവരും പെന്‍ഷന്‍ വാങ്ങുന്നു, ചിലര്‍ സഞ്ചരിക്കുന്നത് ബെൻസിലും ബിഎംഡബ്ലുവിലും’; ധനമന്ത്രി

 Thomas Isaac , CPM , pension , LDF Government , ക്ഷേമ പെന്‍‌ഷന്‍ , ധനമന്ത്രി , തോമസ് ഐസക് , ഫേസ്‌ബുക്ക്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 25 ജൂലൈ 2018 (21:09 IST)
കോടികള്‍ വിലവരുന്ന മെഴ്സിഡസ് ബെൻസും ബിഎംഡബ്ല്യൂവും സ്വന്തമായിട്ടുള്ളവരും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. സ്വന്തമായി കാറുള്ള 64473 പേരാണ് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട പെന്‍ഷന്‍ വാങ്ങുന്നതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ആഡംബര ജീവിതം നയിക്കുകയും ക്ഷേമപെൻഷൻ വാങ്ങുകയും ചെയ്യുന്ന ഇത്തരക്കാരുടെ പെന്‍‌ഷന്‍ ഓണത്തിന് തടഞ്ഞുവയ്‌ക്കും. മരണപ്പെട്ടവരുടെ പേരിലും പെന്‍‌ഷന്‍ വാങ്ങുന്നുണ്ട്. മരണങ്ങള്‍ പഞ്ചായത്തില്‍ രജിസ്‌റ്റര്‍ ചെയ്യാത്തു മൂലമാണ് ഈ വീഴ്‌ച സംഭവിച്ചിരിക്കുന്നതെന്നും തന്റെ രണ്ടു ഫേസ്‌ബുക്ക് പോസ്‌റ്റുകളിലൂടെ മന്ത്രി പറഞ്ഞു.

ധനമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:- ഒന്നാമത്തെ പോസ്‌റ്റ്

കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷന് പരലോകത്തും അവകാശികളുണ്ട്. ഒന്നും രണ്ടുമല്ല, ഭൂവാസം വെടിഞ്ഞ ഏതാണ്ട് പത്തമ്പതിനായിരം ആത്മാക്കളാണ് പെൻഷൻ തുക കൊണ്ട് അങ്ങേ ലോകത്ത് സുഭിക്ഷമായി ജീവിക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് ഇതിൽപ്പരം ആനന്ദമെന്ത്?

ഇനി പറയുന്ന കാര്യം തമാശയല്ല. മരണപ്പെട്ടവരുടെ പേരിൽ ഇപ്പോഴും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന കാര്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനനമരണ രജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയനുസരിച്ച് നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന 31256 പേർ പഞ്ചായത്ത് രേഖകൾ പ്രകാരം ജീവിച്ചിരിപ്പില്ല.

എല്ലാ മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന രീതി ഇപ്പോഴുമില്ല. അക്കാര്യം നമുക്കൊക്കെ അറിയാം. രണ്ടു ഡാറ്റാബേസിലെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കൽ പ്രശ്നങ്ങൾ വേറെ. ഈ പരിമിതികളൊക്കെ മറികടന്നാണ് 31256 പേർ ലിസ്റ്റിൽപ്പെട്ടത്. രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ എണ്ണം അമ്പതിനായിരം കവിയുമെന്നു തീർച്ചയായും ഉറപ്പിക്കാം.

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് (5753). രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂർ (5468), കോഴിക്കോട് (4653) ജില്ലകൾക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസർകോട് (337), ഇടുക്കി (239) ജില്ലകളാണ്.

രേഖകൾ പ്രകാരം മരണപ്പെട്ടവരെന്നു കാണുന്നവരുടെ പെൻഷൻ വിതരണം ഓണക്കാലത്ത് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഓരോ പഞ്ചായത്തിനും പട്ടിക നൽകും. പട്ടികയിലുൾപ്പെട്ടവർ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യണം. പട്ടികയിൽ നിന്ന് സ്വയം ഒഴിവാകാൻ എല്ലാവർക്കും ഒരു അവസരം തരുന്നു. സർക്കാർ കണ്ടുപിടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈപ്പറ്റിയ മുഴുവൻ പണവും തിരിച്ചു പിടിക്കും.


രണ്ടാമത്തെ പോസ്‌റ്റ്:-

ഒന്നേമുക്കാൽക്കോടിയുടെ ബിഎംഡബ്ല്യൂ. ഒന്നരക്കോടിയുടെ മെഴ്സിഡസ് ബെൻസ്. ഇതൊക്കെ സ്വന്തമായിട്ടുണ്ടെന്നു പറഞ്ഞിട്ടെന്തുകാര്യം. പെട്രോൾകാശു തരപ്പെടുത്താൻ പെടുന്ന പാടു ചില്ലറയല്ല. ഫുൾടാങ്ക് പെട്രോളടിക്കാൻ തന്നെ വലിയ കാശാകും. അതിനുള്ള പണം സർക്കാർ ഖജനാവിൽ നിന്നു കിട്ടിയാൽ കയ്ക്കുമോ? അതുകൊണ്ടവർ ഒരു മനസാക്ഷിക്കുത്തുമില്ലാതെ പാവപ്പെട്ടവർക്കുള്ള ക്ഷേമപെൻഷനു കൈനീട്ടുന്നു.

ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹരെ തിരഞ്ഞു പോയപ്പോഴാണ് ചോര തിളപ്പിക്കുന്ന ഈ അൽപ്പത്തരം ശ്രദ്ധയിൽപ്പെട്ടത്. പാവങ്ങളിൽ പാവങ്ങൾക്ക് പട്ടിണിയകറ്റാൻ സർക്കാർ നൽകുന്ന തുഛമായ പെൻഷൻ തുകയ്ക്കു കൈ നീട്ടാൻ സ്വന്തമായി ബെൻസും ബിഎംഡബ്ലൂവും ഇന്നോവയുമൊക്കെ സ്വന്തമായുള്ളവരുണ്ട്. സ്വന്തമായി കാറുള്ള 64473 പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്.

ഇതിൽ ബെൻസ് കാറുള്ള 61 പേരും ബിഎംഡബ്ല്യൂ കാറുള്ള 28 പേരും ഇന്നോവയുള്ള 2465 പേരും സ്കോഡയുടെ ഏറ്റവും ഉയർന്ന മോഡലുള്ള 64 പേരും ഹോണ്ടകാറുള്ള 296 പേരും സ്കോർപിയോ ഉള്ള 191 പേരും പട്ടികയിലുണ്ട്. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കാണ് പെൻഷന് അർഹത. ഇത്തരം ആഡംബര വാഹനങ്ങൾ ഉള്ളവരുടെയൊക്കെ പെൻഷൻ ഓണത്തിന് തടഞ്ഞുവെയ്ക്കാൻ ആവശ്യപ്പെട്ടുണ്ട്.

ഇനി വേറൊരു വിഭാഗമുണ്ട്. റേഷൻ കാർഡിൽ മകനോ മകൾക്കോ വലിയ കാറുണ്ടാകും. പക്ഷേ, മാതാപിതാക്കൾക്ക് ക്ഷേമപെൻഷൻ. ഇത്തരത്തിൽ 94043 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പെൻഷൻ ഇപ്പോൾ തൽക്കാലം നിർത്തിവെയ്ക്കുന്നില്ല. എന്നാൽ സാമ്പത്തികസ്ഥിതി പരിശോധിക്കും.

പഞ്ചായത്തു തിരിച്ച് പട്ടിക സെക്രട്ടറിയ്ക്കു കൈമാറും. എല്ലാവരുടെയും സാമ്പത്തികസ്ഥിതി പരിശോധിച്ച് പെൻഷന് അർഹതയുണ്ടോ എന്ന് റിപ്പോർട്ടു ചെയ്യണം.

ഇത്തരക്കാർക്കും സ്വമേധയാ പെൻഷൻ ആനുകൂല്യം വേണ്ടെന്നു വെയ്ക്കാം. നടപടിയുണ്ടാവില്ല. സർക്കാർ കണ്ടെത്തുന്നവരിൽ നിന്ന് പണം തിരിച്ചുപിടിക്കുന്നതിനു പുറമെ മറ്റെന്തെങ്കിലും പിഴ ചുമത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :