തിരുവനന്തപുരത്ത് 5,657 പ്രചാരണ സാമഗ്രികള്‍ നീക്കി

എ കെ ജെ അയ്യര്‍| Last Updated: ശനി, 28 നവം‌ബര്‍ 2020 (09:08 IST)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ചു സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികള്‍ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 5,101 പോസ്റ്ററുകള്‍, 336 ബോര്‍ഡുകള്‍, 220 കൊടികള്‍ എന്നിവയാണു സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്തത്.

ഇനിയുള്ള 10 ദിവസങ്ങളില്‍ 24 മണിക്കൂറും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ചു ജില്ലയില്‍ ലഭിച്ച പരാതികള്‍ ഇന്നലെ ചേര്‍ന്ന എം.സി.സി. മോണിറ്ററിങ് സെല്‍ യോഗം പരിശോധിച്ചു. പ്രശ്ന പരിഹാരത്തിന് പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കൈമാറി.

ജില്ല കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍, പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ദിവ്യ വി. ഗോപിനാഥ്, സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, നെടുമങ്ങാട് ആര്‍.ഡി.ഒ. എസ്.എല്‍. സജികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും സെല്‍ കണ്‍വീനറുമായ ത്രേസ്യാമ്മ ആന്റണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നോഡല്‍ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജി.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :