ഗുരുവായൂരിൽ വൻ സ്വർണ കവർച്ച: കൂട്ടത്തിൽ രണ്ട് ലക്ഷം രൂപയും കവർന്നു

എ കെ ജെ അയ്യര്‍| Last Modified ശനി, 14 മെയ് 2022 (19:08 IST)
ഗുരുവായൂർ: ഗുരുവായൂരിൽ കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കുള്ളിൽ വീട്ടുകാർ സിനിമയ്ക്ക് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് 267 കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. ആനക്കോട്ടയ്ക്കടുത്ത് തമ്പുരാൻപടി അശ്വതി കുരഞ്ഞിയൂർ കെ.വി.ബാലന്റെ വീട്ടിൽ നിന്നായിരുന്നു കവർച്ച.

ബാലൻ ഭാര്യ രുഗ്മിണി, പേരക്കുട്ടി അർജുൻ, ഡ്രൈവർ ബിജു എന്നിവർ ഉച്ചയ്ക്ക് രണ്ടരയോടെ തൃശൂരിൽ സിനിമ കാണാൻ പോയി. വീട്ടിൽ തോട്ടത്തിൽ ജോലി നോക്കിയിരുന്നയാൾ അഞ്ചു മണിക്ക് ഗേറ്റു പൂട്ടി പോവുകയും ചെയ്തു. ഇതിനു ശേഷമാണ് മോഷ്ടാവ് മതിൽ ചാടിക്കടന്നെത്തി ഇത്രയധികം പണവും സ്വർണ്ണവും മോഷ്ടിച്ചത്. ഇയാളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

സിനിമ കണ്ട് പേരക്കുട്ടിയെ അതിന്റെ വീട്ടിൽ ഇറക്കിവിട്ടശേഷം ബാലൻ കുടുംബസമേതം രാത്രി ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുൻ വശത്തെ വാതിൽ അകത്തു നിന്ന് കുട്ടി ഇട്ടിരുന്നു. പിന്നിലെ ഒന്നാം നിലയിലെ വതി തുറക്കാൻ എത്തിയപ്പോഴാണ് അത് കുത്തിപ്പൊളിച്ച നിലയിൽ കാണപ്പെട്ടത്.

വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ ഇരുമ്പ് സേഫിൽ നിന്നാണ് പൂട്ട് തകർത്ത ലോക്കറിൽ ഉണ്ടായിരുന്ന സ്വർണ്ണവും പണവും കവർന്നത്. സ്വർണ്ണബാറുകളും ബിസ്കറ്റുകളും ആഭരണങ്ങളുടെ ഒട്ടാകെ 2.67 കിലോ സ്വർണ്ണമാണുണ്ടായിരുന്നത്.
ഇതിന്റെ ഉടമയായ ബാലൻ കഴിഞ്ഞ നാൽപ്പതു വര്ഷങ്ങളായി ദുബായിൽ സ്വർണ്ണവ്യാപാരം നടത്തിയിരുന്നു. അങ്ങനെ സമ്പാദിച്ച വകകളാണ് ഒറ്റയടിക്കു നഷ്ടപ്പെട്ടത്.

എന്നാൽ വീട്ടിലുള്ള മറ്റു മുറികളോ അലമാരകളോ തുറക്കാൻ ശ്രമിക്കാതെ ഇത്രയധികം സ്വർണ്ണം ഇരുന്ന കിടപ്പുമുറിയിലെ സേഫ് മാത്രം പൂട്ട് തകർത്തു സ്വർണ്ണം കവർന്നത്, ഇതുമായി വിവരം ഉള്ള ആരോ ആണ് ഇതിന്റെ പിന്നിലെന്നാണ് പൊലീസിന് സംശയം.

നിമിഷ നേരം കൊണ്ടാണ് ഇയാൾ വീട്ടിൽ മറന്നു വച്ച സാധനം എടുത്തുകൊണ്ടു പോയതുപോലെ കവർച്ച ചെയ്തത്. മോഷണം നടത്തിയ എന്ന് കരുതുന്ന മുപ്പതിൽ താഴെ പ്രായമുള്ള ആരോഗ്യവാനായ ചെറുപ്പക്കാരനെയാണ് സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് കണ്ടെത്തിയത്. പ്പാന്റസ്, ഷർട്ട്, തൊപ്പി, ബാഗ് എന്നിവയായിരുന്നു ഇയാളുടെ ഡ്രസ്, മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുണ്ട്.

വീടിന്റെ തെക്കു ഭാഗത്തെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ പുറത്തു ശുചിമുറിയുടെ ഭാഗത്തുള്ള കത്തുന്ന ബൾബ് ഊറി മാറ്റിയശേഷം പിന്നിലെ കോണിയിലൂടെ മുകളിൽ കയറി വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. താഴെത്തെ നിലയിലെത്തി സ്വർണ്ണം കവർന്ന ശേഷം വന്ന വഴി തിരികെ പോവുകയും ചെയ്തു. മോഷണത്തിനിടെ ആരെങ്കിലും അപ്രതീക്ഷിതമായി വന്നാൽ രക്ഷപ്പെടാൻ ഒരു മുൻ കരുതൽ എന്ന നിലയിൽ ഇതിനിടെ മുൻ വാതിൽ അകത്ത് നിന്ന് കുട്ടിയിടുകയും ചെയ്തിരുന്നു. എല്ലാവിധത്തിലുള്ള അന്വേഷണങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :