ഭൂമിയിടപാട് കേസ്; ആലഞ്ചേരിയെ അറസ്റ്റ് ചെയ്തേക്കും, രാജി ആവശ്യപ്പെട്ട് സഹായ മെത്രാന്മാര്‍ ബിഷപ്പ് ഹൗസില്‍

ഹൈക്കോടതി നിര്‍ദേശമാണ് അറസ്റ്റിലേക്ക് നയിക്കുക

അപര്‍ണ| Last Modified വെള്ളി, 9 മാര്‍ച്ച് 2018 (10:42 IST)
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്ന് പൊലീസ് കേസെടുക്കും. ഇതോടെ സംഭവത്തില്‍ പരസ്യ പ്രതിഷേവുമായി വൈദികര്‍
രംഗത്തെത്തി. കര്‍ദിനാളിന്റെ രാജി ആവശ്യപ്പെട്ട് വൈദികര്‍ കാക്കനാട്ടെ സഭാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കര്‍ദിനാളിനെതിരെ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നേതൃത്വം കൂടിആലോചന നടത്തുകയാണ്. ഗൂഢാലോചനകുറ്റം അടക്കമുള്ളതിനാല്‍ കര്‍ദിനാളിനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സഹായ മെത്രാന്മാരായ ജോസ് പുത്തന്‍വീട്ടില്‍, സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ ബിഷപ്പ് ഹൗസിലെത്തി മാര്‍ ആലഞ്ചേരിയെ കാണും. ഭൂമിയിടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ ആലഞ്ചേരി മാറിനില്‍കണമെന്ന് വൈദികര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി അടക്കം നാല് പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശമാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ആലഞ്ചേരി അടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുക്കുക. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ ജോഷ് പൊതുവ, ഫാ വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.

കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പൊലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നില്ല. ഇന്ന് പകര്‍പ്പ് ലഭിക്കുന്നതിന് പിന്നാലെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് എറണാകുളം സെന്‍‌ട്രല്‍ പൊലീസ് വ്യക്തമാക്കി.

സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമായി പ്രതികരിച്ചിരുന്ന വൈദികര്‍ പരസ്യമായി മാര്‍ ആലഞ്ചേരിക്കെതിരെ രംഗത്തുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :