മോദി ഈ പാപമൊക്കെ എവിടെ തീര്‍ക്കും; ലക്ഷദ്വീപ് വിഷയത്തില്‍ സന്ദീപാനന്ദഗിരി

നെല്‍വിന്‍ വില്‍സണ്‍| Last Updated: വ്യാഴം, 27 മെയ് 2021 (11:24 IST)

ലക്ഷദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി. ലക്ഷദ്വീപിലെ ജനതയുടെ ഭക്ഷണരീതിയില്‍ വരെ ഇടപെടുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ എല്ലാവരും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്ന് സ്വാമി ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ലക്ഷദ്വീപില്‍ പോയിട്ട് അവിടുത്തെ കുട്ടികള്‍ എന്ത് കഴിക്കണം എന്ന് ഇവിടെ ചിലര്‍ തീരുമാനിക്കുകയാണ്. ഒരു പൊട്ടന്‍ ടിവിയില്‍ ഇരുന്ന് പറയുകയാണ് അവരുടെ പോഷകാഹാരത്തിന് വേണ്ടിയാണ് മാംസത്തെ ഉപേക്ഷിക്കണം എന്ന് പറയുന്നത് എന്ന്. ഒരിക്കല്‍ പോയി കാണൂ അവിടെയുള്ളവരെ. നല്ല ആരോഗ്യം ഉള്ളവരാണ് ദ്വീപ് നിവാസികള്‍. അവര്‍ എന്ത് കഴിക്കണം, ഒരു സമൂഹം എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് ആരാണ്? ആര്‍ക്കാണ് അധികാരം ഉള്ളത്?

നരേന്ദ്ര മോദി പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ തന്നെ മണ്ഡലം ആയിട്ടുള്ള വാരാണസിയില്‍ മനുഷ്യരുടെ ഗംഗയില്‍ നിന്ന് നായ്ക്കള്‍ കടിച്ചു തിന്നുകയാണ്, പകുതി വെന്ത മാംസം അല്ലാത്തതും. എത്ര ഭയാനകമായ വേദനയുണ്ടാക്കുന്ന ഒന്നാണ് മനുഷ്യശരീരത്തെ ഇങ്ങനെ നായ്ക്കള്‍ക്ക് തിന്നാന്‍ അവസരം കൊടുക്കുക എന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ വാരണസിയിലാണ് ഇത് നടക്കുന്നത്. അതിനു വല്ലതും ചെയ്യുന്നുണ്ടോ? അതൊക്കെയല്ലേ ചെയ്യേണ്ടത്? ദ്വീപിലെ ആഹാരത്തിലെ പോഷക കുറവില്‍ വ്യാകുലപ്പെടുന്നവര്‍ സ്വന്തം ചുറ്റുവട്ടത്ത് നടക്കുന്ന കുഴപ്പങ്ങള്‍ ഒന്നും കാണുന്നില്ലേ.

ദ്വീപ് നിവാസികള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇവിടെ നിങ്ങളെ അനുയായികള്‍ മാംസം കഴിക്കുന്നുണ്ടല്ലോ? പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടുന്ന ആളുകള്‍ അത് എങ്ങനെ പറയും? സംഘപരിവാര്‍ ,ബിജെപി അനുയായികള്‍ മാംസാഹാരം കഴിക്കരുത് എന്നൊരു സ്റ്റേറ്റ്‌മെന്റ് പറയാന്‍ പറ്റുമോ?സാധിക്കില്ല കാരണം മിക്കവരും നന്നായി മാംസാഹാരം കഴിക്കുന്നവരാണ്.ഉള്ളി കൂട്ടി കഴിക്കുന്നവരാണ്. ഒരു പക്ഷി കൂട്ടില്‍ ആ തള്ള പക്ഷിയും കുട്ടികളും സുഖമായിരിക്കുന്ന ഇടത്തേക്ക് നമ്മള്‍ കൈ വെക്കാന്‍ ശ്രമിക്കുന്നത് ദ്രോഹമാണ്. ദ്വീപ് സമൂഹത്തിലെ ജീവിതത്തെ ദ്രോഹിക്കാന്‍ പുറപ്പെടുന്നത് ഏറ്റവും വലിയ അപകടം പിടിച്ച ഒന്നാണ്.

ഇതിന്റെ ഉദ്ദേശം തനി കച്ചവട താല്പര്യമാണ്.ദ്വീപ് നിവാസികളെ മാറ്റിയിട്ട് അവിടെയൊക്കെ വലിയ വലിയ വ്യവസായ പദ്ധതി കൊണ്ട് വരിക. ഇതാണ് ഇവിടെ വരാന്‍ പോകുന്നത്. ടൂറിസത്തിന് ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് ദ്വീപിനെ മാറ്റുക. കള്ള് പോലും
ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറല്ലാത്ത ഒരു ജനതയുടെ അടുത്തേക്ക് വീര്യം കൂടിയ മദ്യം വിതരണം ചെയ്യുക. അതില്‍ വ്യാകുലരാണവര്‍. അവരുടെ പരിസരത്ത് മയക്കുമരുന്ന് വേട്ട നടത്തി എന്നൊക്കെ പറഞ്ഞുനടക്കുക. അങ്ങേയറ്റം ദ്രോഹമാണിത്. കോവിഡില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ വഴിതിരിച്ചു വിടാനും കൂടെ നടത്തുന്ന ഒരു വേലയാണിത്. ദ്വീപിന് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

ലക്ഷദ്വീപ് ഒരു സ്‌നേഹ തുരുത്താണ്. അങ്ങേയറ്റത്തെ മൂല്യവത്തായ ജീവിതം നയിക്കുന്ന ഒരു കൂട്ടം ആളുകള്‍ ജീവിച്ചുപോരുന്ന സ്ഥലമാണ്. ആ ജനതയെ കളങ്കപ്പെടുത്തുന്ന വിധത്തിലാണ് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ന് എന്ത് തോന്നിവാസവും പറയാം എന്ന ഒരു അവസ്ഥയാണ്. നിന്ദ്യവും നീചവും ആയിട്ടുള്ള ഏര്‍പ്പാടാണ്. നരേദ്ര മോദി ഈ പാപമൊക്കെ എവിടെ തീര്‍ക്കും, ഏതു ഗംഗയില്‍ ഒഴുക്കും.

നമ്മള്‍ മിണ്ടാതിരിക്കരുത്. നിങ്ങള്‍ ശക്തമായി ഓരോരുത്തരും മനസ്സുകൊണ്ട് പ്രതികരിക്കാനും ഇതിനെതിരെ നില്‍ക്കാനും ഈ നുണപ്രചരണം നുണ സര്‍വീസുകാര്‍ക്ക് തക്കതായ മറുപടി നല്‍കണം. അത് നമ്മുടെ കടമയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :