1977 മുതല്‍ നോമ്പ് നോക്കുന്നുണ്ട് ഞാന്‍, പാത്രം തുടച്ചുനക്കുന്നത് ഒരു അരിമണി പോലും പാഴാക്കരുതെന്ന് അറിയുന്നതുകൊണ്ട്: സുരേഷ് ഗോപി

നോമ്പ് കഞ്ഞി ആദ്യമായിട്ടു കാണുന്നതു പോലെയാണ് സുരേഷ് ഗോപി പള്ളിയില്‍ നോമ്പ് തുറയ്ക്കു പോയി കാണിച്ചുകൂട്ടിയതെന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എ പരിഹസിച്ചത്

Lok Sabha Election 2024, Thrissur, Suresh Gopi
Suresh Gopi
രേണുക വേണു| Last Modified ശനി, 13 ഏപ്രില്‍ 2024 (12:35 IST)

1977-78 മുതല്‍ താന്‍ നോമ്പ് എടുക്കാറുണ്ടെന്ന് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. തൃശൂരിലെ ഒരു മുസ്ലിം പള്ളിയില്‍ നോമ്പ് തുറയ്ക്ക് സുരേഷ് ഗോപി പോയത് വലിയ വാര്‍ത്തയായിരുന്നു. സുരേഷ് ഗോപി നോമ്പ് കഞ്ഞി കുടിച്ചതിനെ എല്‍ഡിഎഫ് എംഎല്‍എ ഗണേഷ് കുമാര്‍ പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

' 77-78 മുതല്‍ നോമ്പ് നോക്കുന്ന ആളാണ് ഞാന്‍. ബിസ്മി ചൊല്ലി നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാല്‍ അങ്ങോട്ട് സലാം മാത്രമല്ല മുഴുവനും പറയാന്‍ പഠിച്ചിട്ടുണ്ട്. പടച്ചോന്‍ തന്ന അരിമണി പാഴാക്കരുതെന്ന വലിയ തത്വം അച്ഛനാണ് എന്നെ പഠിപ്പിച്ചത്. എന്റെ മക്കള്‍ എന്നെ കണ്ടും അത് പഠിച്ചു. ഒരു അരിമണി പോലും കളയാതിരിക്കാന്‍ വിരല്‍ വെച്ച് വടിച്ചെടുത്ത് വൃത്തിയാക്കുന്ന ശീലം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ട്. അത് പാരമ്പര്യം തന്നെയാണ്,' സുരേഷ് ഗോപി പറഞ്ഞു.

നോമ്പ് കഞ്ഞി ആദ്യമായിട്ടു കാണുന്നതു പോലെയാണ് സുരേഷ് ഗോപി പള്ളിയില്‍ നോമ്പ് തുറയ്ക്കു പോയി കാണിച്ചുകൂട്ടിയതെന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എ പരിഹസിച്ചത്. 'സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്‌കരിക്കുമോ എന്ന് ഞാന്‍ പേടിച്ചു ! പുള്ളിയുടെ അഭിനയം ഭയങ്കരമാണ്. നോമ്പ് കഞ്ഞി ജീവിതത്തില്‍ ആദ്യമായിട്ടു കാണുന്ന പോലെ തള്ളവിരലിട്ട് നക്കി തിന്നുന്നുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാര് പണ്ട് ചെയ്ത പോലത്തെ കാര്യങ്ങളല്ലേ ഇപ്പോള്‍ നടക്കുന്നത്. നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാല്‍ കിട്ടത്തില്ലേ? ഇതിപ്പോ പകല് മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ട് വൈകീട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു. ഇതൊക്കെ നാടകമല്ലേ,' ഗണേഷ് കുമാര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :