അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു

തിരുവനന്തപുരം| Last Modified തിങ്കള്‍, 26 മെയ് 2014 (12:20 IST)
നാലാഞ്ചിറയിലെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. രണ്ടു കുട്ടികള്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരം. നാലാഞ്ചിറ കുരിശടിക്ക് സമീപം തങ്കയ്യന്‍ ലൈനില്‍ താമസിക്കുന്ന രാജേഷ്(33) ഇദ്ദേഹത്തിന്റെ മാതാവ് കുമാരി(52), രാജേഷിന്റെ മക്കളായ വിഘ്‌നേശ്വര്‍(6) അമ്മു(5) മഹേശ്വരന്‍(11) എന്നിവരെയാണ് വിഷം
കഴിച്ചത്. ഇതില്‍ വിഘ്‌നേശ്വരനും അമ്മുവും മരിച്ചു. രാജേഷ്, കുമാരി, മഹേശ്വരന്‍ എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് വീട്ടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ അഞ്ചു പേരെയും കണ്ടെത്തിയത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികള്‍ നേരത്തെ തന്നെ മരണമടഞ്ഞിരുന്നു. രാജേഷിന്റെ ഭാര്യ ദീപ ഉപേക്ഷിച്ച് പോയതിന്റെ
മനോവിഷമത്തിലാണ് ഇവര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ്
പൊലീസിന്റെ നിഗമനം. രാജേഷ് മണ്ണന്തല പൊലീസില്‍ ദീപയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത് ദീപയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയം ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്നും കാമുകനോടൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും ദീപ കോടതിയില്‍ പറഞ്ഞിരുന്നു. കോടതി ദീപയെ കാമുകനോടൊപ്പം വിട്ടയച്ചിരുന്നു. ഈ സംഭവത്തില്‍ രാജേഷ് ദു:ഖിതനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :