ആലപ്പുഴയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കായികതാരം മരിച്ചു

ആലപ്പുഴ| VISHNU N L| Last Modified വ്യാഴം, 7 മെയ് 2015 (09:05 IST)
കഴി‍ഞ്ഞദിവസം ആത്മഹത്യയ്‌ക്കുശ്രമിച്ച നാലു കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു. ആര്യാട് സ്വദേശിനിയാണ് മരിച്ചത്. ആലപ്പുഴ സായി സെന്ററിലെ തുഴച്ചില്‍ താരങ്ങളായ നാലു പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ചാണ് ആത്മഹത്യയ്‌ക്കുശ്രമിച്ചത്.
12 വിഷക്കായകള്‍ നാലുപേരും കഴിച്ചതായാണ് വിവരം. ബുധനാഴ്‌ച വൈകിട്ടോടെയാണ് സംഭവം നടന്നത്. മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നിലെന്നാണ് സൂചന.

നെഹ്റുട്രോഫി വാര്‍ഡിലുള്ള സായി ഹോസ്റ്റലിലായിരുന്നു ഈ നാലുപെണ്‍കുട്ടികളും താമസിച്ചിരുന്നത്. ഇന്നലെ അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലൊ പ്രവേശിപ്പിച്ചിരുന്നു. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു കഴിഞ്ഞദിവസം ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നുരാവിലെയോടെ ഒരാളുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മറ്റ് മൂന്ന് കുട്ടികളുടെയും ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. വിഷക്കായ കഴിച്ചതിനാല്‍ ഏത് സമയത്തും ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇവര്‍ ഇപ്പോള്‍ കാര്‍ഡിയാക് ഐ‌സിയുവിലാണ്. ഹൃദയാഘാതം ഉണ്ടായാല്‍ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണ്. 42 മണിക്കൂര്‍ കഴിയാതെ ഇവരുടെ കാര്യത്തില്‍ തീര്‍പ്പ് പറയാറായിട്ടില്ല.

അതേസമയം സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള ശാരീരികവും മാനസികവുമായുള്ള പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം പ്രതികരിക്കാമെന്ന് സായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :