ഓണാഘോഷം കളറാക്കാൻ കള്ള് ഷാപ്പിൽ, ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (13:02 IST)
സ്‌കൂളിലെ ഓണാഘോഷത്തിന് മുന്‍പ് കുട്ടികള്‍ക്ക് കള്ള് വിറ്റതിന് 2 കള്ളുഷാപ്പ് ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. പതിമൂന്നാം തീയതി പള്ളിപ്പുറം തൈക്കാട്ടുശ്ശേരി ഭാഗങ്ങളിലായിരുന്നു സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ 4 കുട്ടികള്‍ക്ക് ജീവനക്കാര്‍ പണം വാങ്ങി കള്ള് നല്‍കിയതായി എക്‌സൈസ് കണ്ടെത്തി.


സ്‌കൂള്‍ ഓണാഘോഷത്തിന് മുന്‍പ് ഇവര്‍ പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരു കുപ്പി കള്ളുകുടിച്ച ശേഷം ബാക്കി ബാഗിലാക്കി സ്‌കൂളില്‍ പോവുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ടോയ്ലറ്റില്‍ വെച്ചും മദ്യപിച്ചു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ അവശനിലയിലായി. കുട്ടിയെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ വീട്ടിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. ഷാപ്പ് ജീവനക്കാരായ മനോഹരനും മാനേജര്‍ മോഹനനുമാണ് അറസ്റ്റിലായത്. ലൈസന്‍സികളായ ചന്ദ്രപ്പന്‍,രമാദേവി,അശോകന്‍,എസ് ശ്രീകുമാര്‍ എന്നിവര്‍ 3 മുതല്‍ 6 വരെ പ്രതികളാണ്. കുട്ടിക്ക് ആരോഗ്യനില സാധാരണയിലാകുന്ന നിലയ്ക്ക് കൗണ്‍സലിംഗ് നല്‍കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ എക്‌സൈസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :