ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ തീര്‍ത്ഥയാത്ര ഏപ്രില്‍ 4 ന്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (18:04 IST)
വയനാട് : ആത്മീയവഴിയില്‍ ഭക്തര്‍ക്ക് പുതുഅനുഭവങ്ങള്‍ സമ്മാനിക്കാനും
നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തീര്‍ത്ഥയാത്രകളുടെ സ്മരണകളുണര്‍ത്താനും ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി വയനാട്ടിലെത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുസ്ഥാനീയ ശിഷ്യപൂജിത വയനാട്ടിലെത്തുമ്പോള്‍ ഗുരുഭക്തര്‍ക്ക് അത് ആത്മനിര്‍വൃതിയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളാകും സമ്മാനിക്കുക. 2005 ജൂണിലാണ് നേരത്തെ ശിഷ്യപൂജിത ഇവിടം സന്ദര്‍ശിച്ചത്.

ശാന്തിഗിരി ആശ്രമത്തിന്റെ വാക്കും വഴിയും ശിഷ്യപൂജിതയാണ്. അപൂര്‍വ്വം അവസരങ്ങളില്‍ പ്രധാനപ്പെട്ട തീര്‍ത്ഥയാത്രകള്‍ക്ക് മാത്രമെ ശിഷ്യപൂജിത ആശ്രമത്തില്‍ നിന്നും പുറത്ത് പോകാറുള്ളൂ. ദിവസവും തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തുന്ന ആയിരകണക്കിന് ഗുരുഭകതര്‍ക്ക് ആത്മീയസ്വാന്തനമായി ശിഷ്യപൂജിത നിലകൊള്ളുന്നു.

ഗുരുവിന്റെ തീര്‍ത്ഥയാത്രകള്‍ നാടിന് പുണ്യം പകരുമെന്നാണ് ഗുരുഭക്തരുടെ വിശ്വാസം. ആരാധനാലയങ്ങളോ ഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച സ്ഥലങ്ങളോ, മഹത്തുക്കള്‍ പിറവി കൊണ്ടതോ, സമാധിയടഞ്ഞതോ
ആയ സ്ഥലങ്ങളോ ആണ് തീര്‍ത്ഥയാത്രകള്‍ക്കായി തെരഞ്ഞെടുക്കുന്നത്. ഗുരുവുമായി
ജന്മാന്തരബന്ധമുളള കര്‍മ്മഭൂമിയാണ് വയനാട് എന്നാണ് ദര്‍ശനപ്പൊരുള്‍. സുല്‍ത്താന്‍ബത്തേരിയിലും സമീപപ്രദേശങ്ങളിലുമുളള പൊതുജനങ്ങള്‍ക്ക് ശിഷ്യപൂജിതയെ ദര്‍ശിക്കാനുളള അവസരം കൂടിയാണ് തീര്‍ത്ഥയാത്രയിലൂടെ കൈവരുന്നത്.

ഏപ്രില്‍ 4 ന് കേന്ദ്രാശ്രമത്തില്‍ നിന്നും യാത്ര പുറപ്പെട്ട്
തിരുവനന്തപുരത്ത് നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തുന്ന ശിഷ്യപൂജിതയോടോപ്പം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും നൂറോളം സന്ന്യാസി സന്ന്യാസിനിമാരും തീര്‍ത്ഥയാത്രയില്‍
അനുഗമിക്കുന്നുണ്ട്. തീര്‍ത്ഥയാത്രസംഘം
വൈകുന്നേരം 6 മണിക്ക് സുത്താന്‍ ബത്തേരിയിലെത്തും.
നമ്പ്യാര്‍കുന്നില്‍ എത്തിച്ചേരുന്ന ശിഷ്യപൂജിതയെ സന്ന്യാസിമാരും ഗുരുഭക്തരും നാട്ടുകാരും
പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. ആശ്രമത്തിലെത്തുന്ന ശിഷ്യപൂജിത ദര്‍ശനമന്ദിരത്തില്‍ വിശ്രമിക്കും.

ഏപ്രില്‍ 5ന്
രാവിലെ 9 മണിക്ക് പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠാ പൂര്‍ത്തീകരണം കര്‍മ്മം നടക്കും. പാരമ്പര്യ വാദ്യഘോഷങ്ങളുടെയും ആദിവാസി കലകളുടേയും പശ്ചാത്തലത്തില്‍, വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ കണ്ഠങ്ങളില്‍ നിന്നും അഖണ്ഡ മന്ത്രാക്ഷരങ്ങള്‍ ഉയരുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് പ്രതിഷ്ഠാപൂര്‍ത്തീകരണം നടക്കുന്നത്.

തുടര്‍ന്ന് ഗുരുദര്‍ശനം. ആശ്രമ ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്ന സൗഹൃദസമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. നിര്‍ദ്ധനരായ ആദിവാസി കുടുംബങ്ങള്‍ക്ക്

നിത്യോപയോഗസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് ചടങ്ങില്‍
വിതരണം ചെയ്യും.













വൈകുന്നേരം 4 ന് നടക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 50 വ്യക്തികളെ ആദരിക്കും.
വൈകിട്ട് 6 ന് ദീപപ്രദക്ഷിണം . രാത്രി 8 ന് പഴമയുടെ ഉത്സവമായി പാരമ്പര്യ വാദ്യഘോഷങ്ങള്‍ സമ്മേളിക്കുന്ന മ്യൂസിക് ഫ്യൂഷനും
കലാപരിപാടികളും അരങ്ങേറും.
സുല്‍ത്താന്‍ബത്തേരി ആശ്രമത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് ശേഷം ഏപ്രില്‍ 7 ന് തീര്‍ത്ഥയാത്രാസംഘം കോഴിക്കോട് കക്കോടി ബ്രാഞ്ചാശ്രമത്തിലേക്ക് തിരിക്കും. പത്രസമ്മേളനത്തില്‍ സ്വാമി ജയദീപ്തന്‍ ജ്ഞാന തപസ്വി, സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, ടി. ശശിമോഹന്‍, സേതുനാഥ് മലയാലപ്പുഴ,
പുരുഷോത്തമന്‍. എം.കെ എന്നിവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :