പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കുരുങ്ങി യുവാവ് മരിച്ചു, കയര്‍ കെട്ടിയത് കാണാവുന്ന തരത്തിലായിരുന്നില്ലെന്ന് ആരോപണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (16:46 IST)
റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വലിയ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പോലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണാന്‍ കഴിയുന്ന രീതിയിലായിരുന്നില്ലെന്നും കയറിന് മുന്നിലായി മുന്നറിയിപ്പെന്ന നിലയില്‍ ഒരു റിബണ്‍ പോലും ഉണ്ടായിരുന്നില്ലെന്നും മരണപ്പെട്ട മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പിയാണ് ആരോപണം ഉന്നയിച്ചത്.

റോഡിന് കുറുകെ പോലീസ് നിന്നിരുന്നില്ല. വശങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. റോഡില്‍ വെളിച്ചക്കുറവുണ്ടായിരുന്നു. സഹോദരന്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ അടക്കം പറഞ്ഞത് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലായിരുന്നുവെന്നാണ്. രാവിലെ വരെയും പ്രദേശത്ത് തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു.അതേസമയം മരിച്ച മനോജ് ഉണ്ണിക്ക് ലൈസന്‍സ് ഇല്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :