ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് പ്രവേശനം രണ്ടു പ്രധാനപാതകളിലൂടെ മാത്രം

പത്തനംതിട്ട| ശ്രീനു എസ്| Last Updated: വെള്ളി, 6 നവം‌ബര്‍ 2020 (17:36 IST)
ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര പമ്പ, എരുമേലി പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല.

കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. തീര്‍ത്ഥാടകര്‍ ആന്റിജന്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.

പോലീസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ അനുവദിക്കൂ. ഈ വിവരങ്ങള്‍ തീര്‍ത്ഥാടകരെ അറിയിക്കുന്നതിന് ഓരോ സംസ്ഥാനവും നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഓരോ ദിവസവും ശബരിമലയില്‍ ദര്‍ശനം നടത്തുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ ആയിരവും അവധി ദിവസങ്ങളില്‍ രണ്ടായിരവും മണ്ഡല മകരവിളക്ക് ദിവസങ്ങളില്‍ 5000 തീര്‍ത്ഥാടര്‍ക്കും പ്രവേശനം നല്‍കും. ഹൈക്കോടതി അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :