കരിപ്പൂര്‍: മരണം എങ്ങനെയെന്ന് അന്വേഷിക്കും- ചെന്നിത്തല

സിഐഎസ്എഫ് , രമേശ് ചെന്നിത്തല , കരിപ്പൂരിലെ വെടിവെപ്പ്
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 11 ജൂണ്‍ 2015 (10:43 IST)
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ചത് കൊലപാതകമാണോ അപകടമരണമാണോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒത്തുതീര്‍പ്പ് എന്ന നിലയില്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കേരളാ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.

വെടിയേറ്റ് മരിച്ച സിഐഎസ്എഫ് ജീവനക്കാരന്റെ മൃതദേഹം വിമാനത്താവളത്തില്‍ കൊണ്ടുവരുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ ഇവിടെ വിന്യസിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഫൊറന്‍സിക് പരിശോധനയ്ക്കുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. എ‍ഡിജിപി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണ ചുമതലയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍സി ഗോയല്‍ കേരള ഡിജിപി ടിപി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്.

അതീവ സുരക്ഷാ മേഖലയില്‍ നടന്ന സംഭവത്തെ കേന്ദ്രം അതീവ ഗൌരവത്തോടെയാണ് കാണുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിഷയത്തില്‍ ഇടപെടുകയും കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍സി ഗോയലിനോട് വിവരങ്ങള്‍ തേടുകയുമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഈ വിവരങ്ങള്‍ ഗോയല്‍ രാജ്‌നാഥ് സിംഗിനെ അറിയിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി വ്യക്തമാക്കിയെങ്കിലും വിവരങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :