നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം

വിചാരണ കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു

രേണുക വേണു| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (11:34 IST)

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പു തള്ളിയാണ് സുപ്രീം കോടതി കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിനു (പള്‍സര്‍ സുനി) ജാമ്യം നല്‍കിയത്. ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലിലാണ്.

വിചാരണ കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്നും വിചാരണ അടുത്തെങ്ങും തീരില്ലെന്ന് കരുതുന്നതായും കോടതി നിരീക്ഷിച്ചു. പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. ജാമ്യവ്യവസ്ഥ എന്താണെന്ന് വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിനു വിചാരണ കോടതിയില്‍ ആവശ്യപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി.

വിചാരണ അനന്തമായി നീളുകയാണെന്നും കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി. പലതവണ ജാമ്യം തേടി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :