കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം, പ്രതി പതിനഞ്ചുകാരൻ, കുറ്റം സമ്മതിച്ചു

അഭിറാം മനോഹർ| Last Updated: ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (15:20 IST)
കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പതിനഞ്ചുകാരൻ പോലീസ് കസ്റ്റഡിയിൽ. യുവതി‌യുടെ നാട്ടുകാരൻ തന്നെയാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന്‌ പെൺകുട്ടി മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 15കാരനെ പോലീസ് അറസ്റ്റ് ചെയ്‌തത്. പെൺ‌കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ 15-കാരന്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ നായ ഓടിച്ചെന്നും അപ്പോള്‍ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു പ്രതി ആദ്യം മൊഴി നൽകിയത്.

കഴിഞ്ഞദിവസം വീട്ടുകാരോടും ഇതേകാര്യം തന്നെയാണ് 15-കാരന്‍ പറഞ്ഞത്. എന്നാല്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് കൊട്ടൂക്കര അങ്ങാടിക്ക് സമീപം കോളേജ് വിദ്യാര്‍ഥിനിയായ 21-കാരിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :