പിണറായി വിജയനിപ്പോള്‍ പിശാചിനെ കണ്ട പ്രതീതിയാണെന്ന് വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര| VISHNU N L| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (15:03 IST)
പിശാചിനെ കണ്ട പ്രതീതിയാണ് പിണറായി വിജയനെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പിണറായി സ്വന്തം നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എൻഡിപി യോഗം രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്നും ഗുരുവിനെ കുരിശിലേറ്റിയവർ ഇപ്പോൾ തന്നെയും കുരിശിൽ തറയ്ക്കുകയാണ്. സ്വസമുദായത്തിൽപ്പെട്ട സുധീരനും പിണറായിയും എതിരാകുമ്പോൾ പിന്നെ എന്തുചെയ്യണം. അമ്പത്തിയൊന്ന് വെട്ട് കൃത്യമായി നടത്തിയവരുടെ അടുത്ത വെട്ട് തനിക്കാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ–വിദ്യാഭ്യാസ–സാമ്പത്തിക നീതിക്കായാണ് സംഘടനയുടെ പോരാട്ടം. സംഘടനയെ തേച്ചുമിനുക്കി മൂർച്ച കൂട്ടുവാനും ആശയപരമായ ആയുധം അണിയാനുമാണ് ചേർത്തലയിൽ നേതൃയോഗം ചേരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വലിയ ഗൗരവത്തിൽ കാണുന്നില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും പറഞ്ഞു.

നിലവിലുള്ള സാഹചര്യങ്ങൾ താഴെതട്ടിൽ വിശദമായ ചർച്ച നടത്തി അഭിപ്രായം സ്വരൂപിക്കുന്നതിനാണ് യോഗം. ബിജെപിയുടെയോ സംഘ്പരിവാറിന്റെയോ പിന്നാലെ യോഗം പോവില്ല. സംഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണം ചെറുക്കുന്നത് സംബന്ധിച്ചും ശരിയായ നിലപാട് പ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതിനുമാണ് ഒത്തുകൂടുന്നതെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :