ആര്‍എസ്എസ് മുഖപത്രത്തിലെ ലേഖനം കേരളത്തെ അപമാനിക്കുന്നത്: പിണറായി

 ആര്‍എസ്എസ് മുഖപത്രം , ഓര്‍ഗനൈസര്‍ , പിണറായി വിജയന്‍ , ഫേസ്‌ബുക്ക്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (10:49 IST)
ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ വന്ന ലേഖനം കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. 'കേരള ഗോഡ്സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്ലെസ് കണ്‍ട്രി' എന്ന ലേഖനത്തില്‍ കമ്മ്യുണിസ്‌റ്റുകാരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. അമ്പതിലേറെ വര്‍ഷത്തെ കമ്യൂണിസം കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ദൈവമില്ലെന്ന പൊതുധാരണ സൃഷ്ടിച്ചു. കേരളാ ഹൌസ് കാന്റീനില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലാണു ബീഫ് വില്പന നടക്കുന്നതെന്നും പിണറായി ഫേസ്‌ബുക്കില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.


പിണറായിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന 'കേരള ഗോഡ്‌സ് ഓൺ കൺട്രി ഓർ ഗോഡ്‌ലെസ് കൺട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ?) എന്ന ലേഖനം കേരളീയർക്കെതിരായ സംഘ പരിവാറിന്റെ യുദ്ധ പ്രഖ്യാപനമാണ്. കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും ആർ എസ് എസ് വെല്ലുവിളിക്കുകയാണ്. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നിയമാധ്യാപകന്റേത് എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനം, ആർ എസ് എസ് കേരളത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെകുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചും പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണകളുടെ സമാഹാരമാണ്.

ഏതാനും ഉദാഹരണങ്ങൾ:

കേരളാ ഹൗസിൽ കേരളത്തിൽ നിന്നെത്തുന്ന ഉന്നതര്ക്ക് സ്ഥിരമായി ബീഫ് വിളമ്പുന്നു. (ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിൽ ബീഫ് വില്പന നടക്കുന്നു.) മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുപതിപ്പാണ്‌, അവിടെ മുക്കിനു മുക്കിനു ഗോവധശാലകൾ ഉണ്ട്, കേരളത്തിലെ ഏതൊരു വ്യക്തിയോടും ഹിന്ദു മതത്തെക്കുറിച്‌ ചോദിചാൽ " മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലേ " എന്ന് തിരിച്ചു ചോദിക്കും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടക്കുന്ന സ്ഥലമാണ് കേരളം. സൗദി അറേബ്യയിൽ നിന്ന് വരുന്ന ഫണ്ട്‌ കൊണ്ട്‌ മലപ്പുറം ജില്ല ഭീകരവാദ കേന്ദ്രമായി. എറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നതും ഏറ്റവുമധികം മാനസിക രോഗികൾ ഉള്ളതും ഏറ്റവും കൂടുതൽ വിവാഹ മോചനം നടക്കുന്നതും ഏറ്റവുമധികം വിവാഹേതര ബന്ധം പുലരുന്നതും കേരളത്തിലാണെന്ന് ആർ എസ് എസ് ആരോപിക്കുന്നു. കേരളത്തിലാണ് ഗാർഹിക പീഡനം തടയൽ നിയമത്തിലൂടെ, വിവാഹേതര സഹവാസം എന്ന സങ്കൽപം ഇന്ത്യയിൽ ആദ്യമായി മുന്നോട്ടു വെച്ചതെന്നും ലേഖനം പറയുന്നു. ഒരു പടികൂടി കടന്ന്, ഇന്ദിര ജയ്സിംഗ് (നിയമജ്ഞ)ആ നിയമത്തിന്റെ ഉപജ്ഞാതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികയും കേരളത്തിലെ കോളേജ് പെണ്‍കുട്ടികളുടെ മാതൃകാ ബിംബവും ആണ് എന്നുമുള്ള കൗതുകകരമായ കണ്ടുപിടുത്തവും നടത്തുകയാണ് ലേഖനത്തിൽ.

50ലേറെ വർഷത്തെ കമ്മ്യൂണിസം കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ ദൈവമില്ലെന്ന പൊതുധാരണ സൃഷ്ടിച്ചെന്നാണ് ആർഎസ്എസ് പറയുന്നത്. കേരളത്തിലെ വിവിത മത വിശ്വാസികളെയും കേരളത്തിലെ ഹിന്ദു-മുസ്‌ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ ജീവിതത്തെയും നിരാകരിച്ച്, പച്ചക്കള്ളങ്ങൾ നിരത്തുകയാണ് ആർ എസ് എസ് മുഖപത്രം.ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷ നിലപാടുകളെയും കേരളീ ജനതയുടെ മതനിരപേക്ഷ സമീപനങ്ങളെയും നുണകൾ കൊണ്ട് കടന്നാക്രമിക്കുന്ന ലേഖനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കമ്യൂണിസ്റ്റ് മനസ്ക്കൻ എന്നാണു വിശേഷിപ്പിക്കുന്നത്. അതിൽ നിന്ന് തന്നെ ആർ എസ് എസിന് നുണകളോടുള്ള കൂറും ആശ്രിതത്വവും വ്യക്തമാകും.ദളിത്‌ ഭവനങ്ങളിൽ സ്ഥിരം സന്ദർശനം നടത്തി ബീഫ് കഴിച്ച ഇ എം എസ് ആണ് കേരളത്തിൽ ബീഫ് ശീലമാക്കിയതെന്നും പറയുന്നുണ്ട് ലേഖനത്തിൽ.

രാജ്യത്തിന്റെ മത നിരപേക്ഷതയുടെ കടയ്ക്കൽ കത്തിവെക്കാൻ കേരളത്തെയും കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെയും തകർക്കണം എന്ന ഹീന മനസ്സിന്റെ തികട്ടലാണ് ആർ എസ് എസ് മുഖപത്രത്തിലൂടെ പുറത്തു വരുന്നത്.
മാനവികതയ്ക്കും സത്യത്തിനും മതനിരപേക്ഷതയ്ക്കും അന്ത്യം കുറിക്കും എന്ന ഭീഷണിയാണ് സംഘ പരിവാർ മുഴക്കുന്നത്.
മലപ്പുറം ജില്ലയെ ലക്ഷ്യമിട്ട് ഏറെ നാളായി ഇത്തരം പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ആ ജില്ലയിൽ വർഗീയ കലാപം സൃഷ്‌ടിക്കാൻ ആസൂത്രിതമായ നീക്കം ഇതിലൂടെ നടത്തുകയാണെന്ന് സംശയിക്കുന്നു.

നുണകൾ പ്രചരിപ്പിച്ച് കേരളത്തെ ലോകത്തിനു മുൻപിൽ "ഭീകരവാദത്തിന്റെ കേന്ദ്രം" ആയി ചിത്രീകരിക്കാനും കടന്നാക്രമിക്കാനുമുള്ള ആർ എസ് എസ് പദ്ധതിയെ എന്ത് വിലകൊടുത്തും ചെറുത്തു തോൽപ്പിക്കും. അതിനായി ഇന്നാട്ടിലെ മത നിരപേക്ഷ വിശ്വാസികളെയാകെ അണിനിരത്തിയുള്ള പോരാട്ടം ഉയർത്തും. സംഘപരിവാറിന്റെ നുണ ബോംബുകളിൽ തകർന്നു പോകുന്നതല്ല കേരളത്തിന്റെ ഉന്നതമായ സംസ്കാരവും അതിനു തിളക്കം നൽകുന്ന മതനിരപേക്ഷതയും എന്ന് ജനങ്ങൾ തെളിയിക്കും. ആ ജനമുന്നേറ്റത്തിന്റെ മുന്നിരയിൽ സി പി ഐ എം ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :