അമൃതാനന്ദമയി അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു: വിമർശനവൂമായി മുഖ്യമന്ത്രി

Last Modified ശനി, 26 ജനുവരി 2019 (17:20 IST)
തിരുവനന്തപുരം: എന്തിന്റെ പേരിലായാലും, അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട് എന്ന 'പരിപടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവര്‍ക്കുപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നേരത്തെ നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം നേരത്തെ അവര്‍ കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞൂ. സമത്വത്തിന് വേണ്ടിയുള്ള സ്ത്രീ ഇടപെടലില്‍ ഏറ്റവും കരുത്തുറ്റതാണ് വനിതാ മതില്‍. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയില്‍ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ച്‌ സംശയം ഇല്ലായിരുന്നു.

എതിര്‍പ്പുകള്‍ പോലും പ്രചാരണമാകുന്ന കാഴ്ചയാണ് കണ്ടത്. ഇനി വിപുലീകൃത രൂപത്തില്‍ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണ് വേണ്ടത്. നവോത്ഥാന മൂല്യങ്ങള്‍ അതേരീതിയില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനം. സ്ത്രീശാക്തീകരണത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും സര്‍ക്കാര്‍തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :