'ഉമ്മൻ ചാണ്ടി, മൃഗസമാനമായ രാഷ്ട്രീയമാണ് താങ്കളുടേത്, കേരളത്തിന്റെ മുഖത്താണ് താങ്കള്‍ കാർക്കിച്ച് തുപ്പിയിരിക്കുന്നത്' : വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'ഉമ്മൻ ചാണ്ടി, മൃഗസമാനമായ രാഷ്ട്രീയമാണ് താങ്കളുടേത്, കേരളത്തിന്റെ മുഖത്താണ് താങ്കള്‍ കാർക്കിച്ച് തുപ്പിയിരിക്കുന്നത്' : വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പെരുമ്പാവൂര്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മൻ ചാണ്ടി, കൊലപാതകം perumbavur, VS achuthanandan, oommen chandi, murder
പെരുമ്പാവൂര്‍| സജിത്ത്| Last Modified വെള്ളി, 6 മെയ് 2016 (14:16 IST)
പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതിന് തന്നെ പരിഹസിച്ച ഉമ്മന്‍ചാണ്ടിയ്ക്ക് വി എസ് അച്യുതാനന്ദന്റെ മറുപടി. അമ്മയെ സന്ദര്‍ശിച്ചതിനു ശേഷം വി എസ് ഫേസ്‌ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ വാക്കുകളെ ഉമ്മന്‍ചാണ്ടി വളച്ചൊടിയ്ക്കുകയായിരുന്നുയെന്ന് വിഎസ് പറഞ്ഞു.

എത്രയോ ദാരുണമായ പല രംഗങ്ങള്‍ക്കും താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത്രയും കരളലയിപ്പിച്ച ഒരു രംഗത്തിന് തനിക്ക് സാക്ഷിയാകേണ്ടി വന്നിട്ടില്ല. ആ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പാടുപെടുകയായിരുന്നു എന്ന് എഴുതിയതിനെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചിരിക്കുന്നതെന്ന് വി എസ് ഫേസ്‌ബുക്കില്‍ കുറിക്കുന്നു.

വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഉമ്മൻ ചാണ്ടി, നിങ്ങളെയോർത്ത് കേരളം ലജ്ജിക്കുന്നു.

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകത്തിന് ഇരയായ ദളിത് വിദ്യാർത്ഥിനി ജിഷയുടെ അമ്മയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പോയി സന്ദർശിച്ച എന്നെ പരിഹസിച്ചു കൊണ്ട് മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി തന്റെ ഫെയ്സ് ബുക്ക് പേജിൽ ഒരു പോസ്റ്റ് ഇട്ടതായി കണ്ടു. എത്രയോ ദാരുണമായ രംഗങ്ങൾക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്രയും കരളലയിപ്പിച്ച ഒരു രംഗത്തിന് എനിക്ക് സാക്ഷിയാകേണ്ടി വന്നിട്ടില്ല.ആ അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പാടുപെട്ടു എന്ന് ഞാൻ എഴുതിയതിനെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിച്ചിരിക്കുന്നത്. മൃഗസമാനമായ രാഷ്ട്രീയമാണിത്. ഇങ്ങനെ ചെയ്യുക വഴി താങ്കൾ കേരളത്തിന്റെ മുഖത്താണ് കാർക്കിച്ച് തുപ്പിയിരിക്കുന്നത്.

പെരുമ്പാവൂർ എം എൽ എ സാജു പോൾ ഉൾപ്പെടെ ആരും തന്നെ സഹായിച്ചില്ല എന്ന് ആ അമ്മ അലമുറയിട്ട് കരഞ്ഞപ്പോൾ വാക്കുകൾ മുട്ടി ഞാൻ നിന്നു പോയി എന്നാണ് ഉമ്മൻ ചാണ്ടിയുടെ കണ്ടുപിടുത്തം.
ജിഷയെ എന്റെ സ്വന്തം കൊച്ചുമകളെ പേലെയും ജിഷയുടെ അമ്മയെ സ്വന്തം മകളായും ആണ് ഞാൻ കണ്ടത്. അവർ എന്റെ കൈകൾ അവരുടെ കൈകളിലേക്ക് എടുത്ത് വാവിട്ട് നിലവിളിച്ചു. ഈ ദുഃഖം കണ്ട് കരച്ചിലടക്കാൻ പോലും ഞാൻ പാടുപെടുന്നുണ്ടായിരുന്നു. അതിലും രാഷ്ട്രീയം കാണാൻ ഉമ്മൻ ചാണ്ടിയെ പോലെ അധമമനസ്സുള്ളവർക്കെ കഴിയൂ.

ജിഷയുടെ കൊലപാതകത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന് ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജിഷയുടെ കൊലപാതകത്തിലേയ്ക്ക് വഴി തെളിച്ച സംഭവങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചകളും ഇന്ന് കേരള ജനത സജീവമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിൽ ഉണ്ടായ അപാകതകളും അന്വേഷണത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വൻ വീഴ്ചകളും മാധ്യമങ്ങൾ അക്കമിട്ട് പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാകട്ടെ കഴിവ്കെട്ട പൊലീസിനെ സംരക്ഷിച്ചു കൊണ്ട് അന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇതിനെയൊന്നും ആരും വിമർശിക്കരുത്. ഇതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

ഉമ്മൻ ചാണ്ടി, ഈ അസ്ഥിമാടത്തിന് വെള്ളപൂശാൻ ഞങ്ങളെ കിട്ടില്ല. ജിഷയുടെ അരുംകൊലയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരും. ജിഷയുടെ ദുരനുഭവം കേരളത്തിലെ ഒരു പെൺകുട്ടിയ്ക്കും ഉണ്ടാകാൻ പാടില്ല. അതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളുകയും വനിതകൾക്ക് പഴുതടച്ചു കൊണ്ടുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :