യുഡിഎഫിനോടു വിലപേശാന്‍ ആയിട്ടില്ലെന്ന് സതീശന്‍; തിരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്ന് അന്‍വര്‍

എന്നാല്‍ യുഡിഎഫുമായി വിലപേശാന്‍ ആരെയും അനുവദിക്കില്ലെന്നും അന്‍വറിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി

VD Satheeshan
രേണുക വേണു| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (09:57 IST)
VD Satheeshan

യുഡിഎഫിനോടു വിലപേശി പി.വി.അന്‍വര്‍ എംഎല്‍എ. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കാമെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായാണ് അന്‍വര്‍ ചര്‍ച്ച നടത്തിയത്. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. അങ്ങനെ ചെയ്താല്‍ പാലക്കാട് മണ്ഡലത്തിലെ തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന് അന്‍വര്‍ പറഞ്ഞു.

എന്നാല്‍ യുഡിഎഫുമായി വിലപേശാന്‍ ആരെയും അനുവദിക്കില്ലെന്നും അന്‍വറിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി. എഐസിസി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ അന്‍വര്‍ ആയിട്ടില്ല. ഞങ്ങള്‍ക്ക് നിലപാടും അഭിമാനബോധവും ഉണ്ട്. അന്‍വറിന്റേത് അഹങ്കാരത്തിന്റെ ഭാഷയായിരിക്കാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിമാനം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

അതേസമയം അന്‍വറിന്റെ പിന്തുണ ആവശ്യപ്പെട്ടത് സാധാരണ രാഷ്ട്രീയ നീക്കമാണെന്നും സതീശന്‍ ന്യായീകരിച്ചു. ഞങ്ങളോടു വന്ന് സംസാരിച്ചപ്പോള്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് അന്‍വറിനോടു ആവശ്യപ്പെട്ട് ശരിയാണ്. സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ആരുവന്ന് സംസാരിച്ചാലും അവരുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ഞങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. അപ്പോള്‍ ചേലക്കരയിലെ ഞങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നാണ് അന്‍വര്‍ പറഞ്ഞത്. അതിനുള്ളതൊന്നും അന്‍വര്‍ ആയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് വോട്ടുകള്‍ പിളര്‍ത്തുമെന്ന വാശിയിലാണ് അന്‍വര്‍. പ്രതിപക്ഷ നേതാവെന്ന അഹങ്കാരത്തിനു സതീശന്‍ വിലകൊടുക്കേണ്ടി വരുമെന്നും തിരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്നും അന്‍വര്‍ പറയുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ അന്‍വര്‍ പിളര്‍ത്തുമോയെന്ന ആശങ്ക പാലക്കാട് ഡിസിസിക്കും ഉണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :