ചേട്ടന്‍ കുറ്റം പറയട്ടെ അതെന്റെ രക്തമാണ്; മുരളീധരന്‍ മൂന്നുപാര്‍ട്ടികളില്‍ പ്രസിഡന്റായപ്പോള്‍ താന്‍ വിമര്‍ശിച്ചില്ലെന്ന് പത്മജ വേണുഗോപാല്‍

K Muraleedharan and Padmaja Venugopal
K Muraleedharan and Padmaja Venugopal
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (12:04 IST)
ചേട്ടന്‍ കുറ്റം പറയട്ടെ അതെന്റെ രക്തമാണെന്നും അദ്ദേഹം മൂന്നുപാര്‍ട്ടികളില്‍ പ്രസിഡന്റായപ്പോള്‍ താന്‍ വിമര്‍ശിച്ചില്ലെന്നും കെ മുരളീധരന്റെ സഹോദരി കൂടിയായ പത്മജ വേണുഗോപാല്‍. ഫേസ്ബുക്കില്‍ പത്മജ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. 'കുറ്റം പറഞ്ഞാലും ഇപ്പോള്‍ അത് പ്രശ്‌നമായി ഞാന്‍ കാണുന്നുമില്ല. എന്റെ ചേട്ടന്‍ കുറ്റം പറയുമ്പോള്‍ അത് എന്റെ രക്തമാണെന്ന് എനിക്കറിയാം. പറഞ്ഞോട്ടെ. പക്ഷേ അദ്ദേഹം ഇതിനു മുന്നേ രണ്ടു മൂന്നു പാര്‍ട്ടികളില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോള്‍ അതൊന്നും വിമര്‍ശിക്കാന്‍ ഞാന്‍ മുതിര്‍ന്നിരുന്നില്ല
പാര്‍ട്ടിയില്‍ നിന്ന്
ഏറ്റ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എനിക്ക് ഒരു തീരുമാനമെടുക്കാന്‍ പാടില്ലേ ? അതോ ഒരു സ്ത്രീ എന്ന നിലയില്‍ അതിന് അവകാശമില്ലന്നാണോ?
എന്നെ നന്നായി അറിയുന്ന ആളുകള്‍ എന്നെ ഒന്നും പറയുന്നില്ല എന്നത് ഞാന്‍ ശ്രദ്ധിച്ചു'. സംസ്‌കാര ശൂന്യമായി പ്രതികരിക്കുന്നതിനെതിരെ താന്‍ പ്രതികരിക്കില്ലെന്നും പത്മജ പറഞ്ഞു.

'എന്നെ ഇനിയും ആരും വേദനിപ്പിക്കാന്‍ നോക്കണ്ട. കോണ്‍ഗ്രസില്‍ നിന്ന് ഞാന്‍ അനുഭവിച്ച അപമാനവും ഇനി എനിക്ക് സഹിക്കേണ്ട കാര്യം ഉണ്ടാവില്ല. എന്റെ അച്ഛന്‍ വളര്‍ത്തിയ ആളുകള്‍ ആണ് എന്നെ വേദനിപ്പിച്ചത്. എന്റെ അച്ഛന്‍ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാന്‍. അദ്ദേഹം മരിച്ചിട്ടു 14 കൊല്ലമാകുന്നു. ഗവണ്മെന്റ് തന്ന സ്ഥലത്തു ഒരു കല്ല് വെക്കാന്‍ പോലും
പാര്‍ട്ടി തയ്യാറായില്ല. അവിടെ തല്ക്കാലം ഒന്നും ചെയ്യണ്ട എന്നായിരുന്നു
ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും നിലപാടിനൊപ്പം ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പക്ഷത്താണ് ഞാന്‍ നിലകൊള്ളുന്നത്.'-പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :