രാഹുലിനെതിരേ ചന്ദ്രിക ദിനപത്രം; ‘വണ്‍‌മാന്‍ ഷോ ഗുണം ചെയ്തില്ല'

കോഴിക്കോട്| Last Modified ബുധന്‍, 21 മെയ് 2014 (09:22 IST)
രാഹുല്‍ ഗാന്ധിക്കെതിരേ ചന്ദ്രിക ദിനപത്രം. കോണ്‍ഗ്രസില്‍ വേണ്ടത് റാഡിക്കലായ മാറ്റമെന്ന തലക്കെട്ടില്‍ മുസ്ലീം‌ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിലെ മുഖപ്രസംഗത്തില്‍ രാഹുലിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. മുഖപ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണിയെന്ന വാഗ്ദാനം ശുഭസൂചകമാണ്. കുറ്റങ്ങളും കുറവുകളും പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിരത്തിയുള്ള ആത്മപരിശോധനയാണ് ഈ വേളയില്‍ ആവശ്യം. ഇഴകീറിയുള്ള പരിശോധനക്കേ കേടുപാടുകളുടെ ആഴം മനസ്സിലാക്കാനാകൂ. മഹാത്മാഗാന്ധിയും നെഹ്‌റുവും ആസാദും മനസ്സുതൊട്ടനുഗ്രഹിച്ച പാര്‍ട്ടി, രാജ്യത്തിന്റെ മതേതര-ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കായി നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. അത് ക്ഷയിക്കാന്‍ അനുവദിച്ചുകൂടാ. കോണ്‍ഗ്രസിന്റെ ശക്തിക്ഷയങ്ങളുടെ സുഷിരങ്ങളിലേക്ക് നൂണുകയറുന്നത് വലതുപക്ഷ തീവ്രവാദമാണ് എന്ന ആപത്തും കാണാതിരുന്നു കൂടാ.

ഒന്നാമതായി, പ്രചാരണഘട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വണ്‍മാന്‍ ഷോ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ മനസ്സു തൊടാനുള്ള രാഹുലിന്റെ പരിശ്രമങ്ങളെ ശ്ലാഘിക്കുന്ന വേളയില്‍ തന്നെ ഈ ഊരുചുറ്റലുകള്‍ മാത്രം മതിയായിരുന്നില്ല ഇന്ത്യയുടെ ആത്മാവു തൊടാന്‍ എന്നു കൂടി അറിയണമായിരുന്നു. തനിക്കു ചുറ്റുമുള്ള യുവ നേതൃനിരയിലെ ചിലരെ മാത്രമാണ് രാഹുല്‍ പ്രചാരണത്തില്‍ വിശ്വസിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍, 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ക്ക് വേദിയായിരുന്ന ഗുര്‍ദ്വാര റകബ്ജംഗ് റോഡിലെ യുദ്ധമുറി, തുഗ്ലക് ലൈനിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിലേക്കു മാറി. അവിടെ, ദശാബ്ദങ്ങളുടെ അനുഭവ സമ്പത്തുള്ള നേതാക്കള്‍ പലപ്പോഴും പടിക്കു പുറത്തുനില്‍ക്കേണ്ടിവന്നു. 2004ലും 2009ലും പ്രചാരണത്തിന്റെ സൂത്രവാക്യങ്ങള്‍ മെനഞ്ഞെടുത്ത ജയറാം രമേശ് പോലും ഒഴിവാക്കപ്പെട്ടു. പല സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ നിന്നും അനുഭവിച്ച തോല്‍വിയില്‍ നിന്നു പോലും രാഹുല്‍ ബ്രിഗേഡ് പാഠം പഠിച്ചില്ല. ഒരു സംസ്ഥാന മന്ത്രിസഭയില്‍ പോലും ഒരു വകുപ്പെങ്കിലും കൈകാര്യം ചെയ്ത് പരിചയമില്ലാത്ത രാഹുലിനെ മുന്നില്‍ നിര്‍ത്തിയത്, മോഡിക്ക് അദ്ദേഹത്തിന്റെ ഹൈടെക് തന്ത്രങ്ങളുടെ പ്രയോഗവത്ക്കരണത്തിന് എളുപ്പം സൃഷ്ടിച്ചു. ആധുനിക സാങ്കേതിക വിദ്യ സമര്‍ഥമായി ഉപയോഗിക്കുന്നതില്‍ മോഡിയേക്കാള്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, പ്രചാരണത്തില്‍ തനിക്കെതിരെ ഉയര്‍ത്തിയ ഗുജറാത്ത് കലാപമടക്കമുള്ള വിഷയങ്ങള്‍ ഹിന്ദു വോട്ട് ഏകീകരിപ്പിക്കാനായി മോഡി ഉപയോഗിച്ചതും അതിനെ ഫലപ്രദമായി തടയിടാന്‍ കോണ്‍ഗ്രസിനായില്ല എന്നതുമാണ്. ഇത്തരം പ്രചാരണങ്ങള്‍ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുപോകുന്നതാണ് മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നത്. രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ ഏറ്റുമുട്ടുന്ന പോരാട്ടം എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പിനെ മാറ്റുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു.

പ്രചാരണ രംഗത്ത് ഇത്തവണ കോണ്‍ഗ്രസിന് ആകര്‍ഷകമായ ഒരു മുദ്രാവാക്യം പോലുമുണ്ടായതുമില്ല. ഗരീബി ഹഠാഓ (ദാരിദ്ര്യം തൂത്തെറിയൂ), കോണ്‍ഗ്രസ് കാ ഹാത്, ആം ആദ്മി കാ സാത് (സാധാരണക്കാരന്റെ കൂടെ കോണ്‍ഗ്രസിന്റെ കൈ) തുടങ്ങിയ സര്‍ഗാത്മക മുദ്രാവാക്യങ്ങള്‍ പണിത പാര്‍ട്ടിക്കാണ് ഈ ദാരിദ്ര്യമുണ്ടായത്. നയീ സോച്, നയീ ഉമ്മീദ് (പുതുചിന്ത, പുതുപ്രതീക്ഷ), അബ് കി ബാര്‍ മോഡി സര്‍ക്കാര്‍ (ഇത്തവണ മോഡി സര്‍ക്കാര്‍) തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി മേല്‍ക്കൈ നേടുകയും ചെയ്തു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പ്രകടമായ നേതൃദാരിദ്ര്യം, മികച്ച പ്രാദേശിക സഖ്യകക്ഷികളുടെ അഭാവം, തെറ്റായ സാമ്പത്തിക നയങ്ങള്‍, വിലക്കയറ്റം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളും ഭരണ പരാജയവും ഈ തോല്‍വിക്കു ആക്കം കൂട്ടി. പാര്‍ട്ടിയെ ശുദ്ധികലശം ചെയ്ത് ജനവിശ്വാസം വീണ്ടെടുക്കാനുള്ള ആദ്യ പടിയാകട്ടെ പാര്‍ട്ടിയെ അഴിച്ചുപണിയാനുള്ള കോണ്‍ഗ്രസ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :