ബിഷപിന് ആരോഗ്യ പ്രശ്നങ്ങളില്ല, ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തു; ഇന്ന് കോടതിയിൽ ഹാജരാക്കും

അപർണ| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (09:01 IST)
കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ. വിശദമായ പരിശോധനയ്ക്ക് ശേഷം ബിഷപിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

കോട്ടയം പൊലീസ് ക്ലബിലേക്കു കൊണ്ടു പോകുന്ന ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബിഷപ് ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയിൽ വിടരുതെന്ന് വാദിക്കും.

എന്നാൽ, ബിഷപിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ആവശ്യമാണ് പൊലീസിനുള്ളത്. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു ഇന്നലെ രാത്രി ബിഷപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായി കണ്ടെത്തിയതായും ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം എസ് പി ഹരിശങ്കർ ആണ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :