ഓളപ്പരപ്പില്‍ സ്വര്‍ണ്ണം തിളങ്ങി, ഷൂട്ടിംഗില്‍ സുവര്‍ണ്ണ നാദവും, കേരളം ആവേശത്തില്‍

തിരുവനന്തപുരം| വിഷ്ണു ലക്ഷ്‌മണ്‍| Last Updated: വ്യാഴം, 5 ഫെബ്രുവരി 2015 (20:12 IST)
ദേശീയ ഗെയിംസില്‍ എന്തൊക്കെ അഴിമതി രാഷ്ട്രീയക്കാര്‍ നടത്തിക്കൊട്ടെ എന്നാല്‍ കായിക കേരളത്തിന്റെ വീര്യം തണുപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിനമാണ്‍ ഇന്ന് കടന്നുപോയത്. 35‌-)മത് ദേശീയ ഗെയിസിന്റെ അഞ്ചാം ദിനത്തില്‍ കേരളത്തിനിന്ന് സുവര്‍ണ്ണ ദിനമായി. ഓളപ്പരപ്പുകള്‍ കേരളത്തിന്റെ ഭാഗ്യ വേദികളാണെന്ന് ഇന്ന് വീണ്ടും തെളിഞ്ഞു.

ഇന്ന് ലഭിച്ച മൂന്നു സ്വര്‍ണ്ണങ്ങളില്‍ രണ്ടും കേരളം തുഴയെറിഞ്ഞ് നേടിയതാണ്. ചരിത്രത്തിലേക്ക് നിറയൊഴിച്ച് കേരളത്തിന് ഷൂട്ടിംഗില്‍ ആദ്യമായി സ്വര്‍ണ്ണ നേട്ടം നല്‍കിയ എലിസബത്ത് ഇന്ന് കേരളത്തെ വീണ്ടും അതിശയിപ്പിച്ചു. തന്റെ ഇരട്ട നേട്ടത്തോടെ കേരളത്തിന് എലിസബത്ത് മൂന്നാമത്തെ സ്വര്‍ണ്ണവും നല്‍കി. തൊട്ടുപിന്നാലെ സാജന്‍ പ്രാകാശ് നീന്തല്‍ കുളത്തില്‍ വീണ്ടും സുവര്‍ണ്ണ മത്സ്യമായി. പുരുഷന്മാരുടെ50 മീ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍

ദേശീയ റെക്കോര്‍ഡോടെ സാജന്‍ സ്വര്‍ണ്ണം വാരിയെറിഞ്ഞപ്പൊള്‍ ഗാലറികള്‍ ആവേശത്തിലായി.
മത്സരത്തില്‍ സാജന്‍ ഫൈനലിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ മികച്ച സമയത്തിലാണ് ലക്ഷ്യം കണ്ടത്. അതോടെ തന്നെ കേരളം മെഡല്‍ ഉറപ്പിച്ചിരുന്നു.

ഇതോടെ കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടം രണ്ടക്കം കടന്നു. 12 സ്വര്‍ണ്ണമാണ് ഇന്ന് മത്സരം അവസാനിക്കാറായപ്പോഴേക്കും കേരളത്തിന്റെ അക്കൌണ്ടില്‍ ചേര്‍ന്നിരിക്കുന്നത്. റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസ്, വനിതകളുടെ കോക്‌സ്‌ലെസ് ഫോറിലെ ടീം എന്നിവരാണ് സ്വര്‍ണ്ണനേട്ടം കേരളത്തിന് സമ്മാനിച്ച മറ്റുള്ളവര്‍. പുരുഷന്മാരുടെ കോക്‌സ്‌ലെസ് ഫോര്‍ ടീം വെങ്കലനേടിയതും ഇരട്ടിമധുരമായി. അരുണ്‍, അനീഷ്, സാജു, സുഭാഷ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്‌. ഇന്ന് കളം നിറഞ്ഞ് മത്സരം കാഴ്ചവച്ച താരങ്ങള്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ്
സമ്മാനിച്ചത്. കേരളത്തിനായി സ്വര്‍ണ്ണമെഡല്‍ നേടുന്ന താരങ്ങാള്‍ക്ക് അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചതൊടെ അത് കേരളത്തിലെ കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

നെറ്റ്‌ബോളില്‍ വെങ്കലം നേടാനായത്, ഡൈവിംഗില്‍ കേരളത്തിന്റെ സിദ്ധാര്‍ഥിന് വെങ്കലം നേടാനായത് ജിംനാസ്റ്റിക്‌സ്
കേരളത്തിന്റെ ഷിനോജിന് രണ്ടാമതും വെങ്കലം നേടാനായത്, ഒക്കെ ഇന്ന് കേരളത്തിന്റെ ശുഭദിനമായിരുന്നു എന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കും. പുരുഷന്മാരുടെ വാട്ടര്‍പോളോയില്‍ കേരളം മഹാരാഷ്ട്രയെ തോല്‍പിച്ചത് മെഡല്‍ സാധ്യതയിലേക്ക് കേരളത്തെ കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്.
എന്നാല്‍ വനിതകളുടെ ഹോക്കി മത്സരത്തില്‍ കേരളം ഹരിയാനയോട് പരാജയപ്പെട്ടു.

അതേസമയം ദേശീയ ഗെയിംസിലെ ബീച്ച് വോളിബോള്‍ മല്‍സരത്തിന് ഇന്ന് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ കയ്യടി നല്‍കേണ്ടത് കോഴിക്കോടെ ഗ്യാലറിക്കു കൂടിയാണ്. അത്ര വലിയ പിന്തുണയാണ് മല്‍സരങ്ങള്‍ക്കും താരങ്ങള്‍ക്കും ഈ നഗരം നല്‍കിയത്. പ്രതീക്ഷിച്ചതിലുമധികം ജനപങ്കാളിത്തമാണ് പരിപാടിക്ക് ലഭിച്ചത്. സംസ്ഥാന വ്യത്യാസമില്ലാതെ മികച്ച കളികാഴ്ച വയ്ക്കുന്നവര്‍ക്ക് നിറഞ്ഞ കയ്യടി. കഴിഞ്ഞ നാലുദിവസവും മല്‍സരം കാണാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെറുതെ കളികണ്ടു പോവുകയല്ല, കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നഗരത്തില്‍ നിന്നുള്ളവരെ കൂടാതെ വടകര, കൊയിലാണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മല്‍സരം കാണാന്‍ നിരവധി പേരെത്തി. ബീച്ച് വോളി അത്ര പരിചിതമല്ലെങ്കിലും കോഴിക്കോട്ടുകാര്‍ക്ക് വോളിബോള്‍ നന്നായി അറിയാം. അതിനാല്‍ അവര്‍ ബീച്ച് വോളീ നെഞ്ചൊട് ചേര്‍ത്തു. ഏതായാലും കോഴിക്കോട്ട്കാരുടെ ആവേശത്തില്‍ സംഘാടകര്‍ക്കും കളിക്കാര്‍ക്കും പെരുത്തു സന്തോഷം. കോഴികോട്ട് കാരുടെ പന്തുകളിയോടുള്ള അഭിനിവേശം മാനിച്ച് ഈ വര്‍ഷത്തെ ദേശീയ ബീച്ച് വോളി ചാംപ്യന്‍ഷിപ്പ് കോഴിക്കോട് നടത്താന്‍
സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ തീരുമാനിച്ചാല്‍ അതൊട്ടും കുറഞ്ഞുപോകുകയുമില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :