ക്ഷേത്രങ്ങൾ ഒരുങ്ങി; ഇന്ന് മഹാശിവരാത്രി

ശിവനുറങ്ങുന്ന രാത്രി

aparna| Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (08:53 IST)
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തലക്ഷങ്ങള്‍ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു.

ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. പാലാഴി മഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിനുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.

ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള കടച്ചില്‍ പുരോഗമിച്ചപ്പോള്‍ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട് പരമശിവന്‍ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവെന്നാണ് ഐതിഹ്യം.

ഹിന്ദു പുരാണങ്ങ‌ളിലെ മറ്റൊരു ഐതീഹ്യം ഇതാണ്:

മഹാവിഷ്ണുവിനെയും ശിവനെയും ബ്രഹ്മാവിനെയും ബന്ധപ്പെടുത്തിയാണ് ശിവരാത്രി ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.

ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ ദിവസം വ്രതം സ്വീകരിക്കണമെന്ന് ശിവന്‍ അറിയിച്ചു.

ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. മാഘമാസത്തിലെ കുംഭത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്. വിപുലമായ പരിപാടികളോടെ ശിവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :