ദയ തോന്നി ഭാഗ്യക്കുറിയെടുത്തു: ഭാഗ്യദേവത കാരുണ്യം ചൊരിഞ്ഞു

കൊല്ലം| Sajith| Last Modified ബുധന്‍, 13 ജനുവരി 2016 (15:24 IST)
ലോട്ടറി ടിക്കറ്റ് എടുക്കുന്ന പതിവൊന്നുമില്ലെങ്കിലും ടിക്കറ്റുമായി നടക്കുന്നയാളെ കണ്ടപ്പോള്‍ തോന്നി ടിക്കറ്റെടുത്തു. ഇതറിഞ്ഞ ഭാഗ്യദേവത ടിക്കറ്റെടുത്ത ആള്‍ക്കും കാരുണ്യം ചൊരിഞ്ഞു - ഒന്നും രണ്ടുമല്ല തുക സര്‍ക്കാര്‍ ലോട്ടറിയുടെ കാരുണ്യ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണു ലഭിച്ചത്.

കൊല്ലം മുണ്ടയ്ക്കല്‍ തുമ്പറ ക്ഷേത്രത്തിനടുത്ത് വിന്നി കോട്ടേജില്‍ ലൊറെറ്റ എന്ന സ്ത്രീയ്ക്കാണ് കാരുണ്യയുടെ ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത്. ബൈക്ക് അപകടത്തില്‍ മകന്‍ മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ തങ്കശേരിയില്‍ നിന്ന് മുംബൈയിലെത്തി അദ്ധ്യാപികയായി ജോലി ചെയ്യുകയാണിപ്പോള്‍.

നാട്ടില്‍ വരുമ്പോള്‍ ഇവര്‍ പതിവായി കൊട്ടിയത്തെ കൂട്ടുകാരിയെ കാണുമായിരുന്നു. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കൊട്ടിയത്തിനു പോകാനായി നില്‍ക്കുമ്പോഴായിരുന്നു മുഷിഞ്ഞ വസ്ത്രം ധരിച്ച സാധുവായ ഒരാള്‍ ലോട്ടറിയുമായി മുന്നിലെത്തിയത്. ദയ തോന്നിയാണു ടിക്കറ്റെടുത്തത്.

കഴിഞ്ഞ ദിവസം തിരിച്ച് മുംബൈയിലേക്ക് പോകാന്‍ ഒരുങ്ങവേയാണു ലൊറേറ്റ കോടിപതിയായ വിവരം അറിഞ്ഞത്.
അങ്ങനെ ദയ തോന്നിയവര്‍ക്ക് ഭാഗ്യ ദേവത കാരുണ്യവും ചൊരിഞ്ഞു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :