യുഡി‌എഫില്‍ പൊട്ടിത്തെറി, ചെളിവാരിയെറിഞ്ഞ് നേതാക്കള്‍

തിരുവനന്തപുരം| VISHNU N L| Last Updated: ശനി, 7 നവം‌ബര്‍ 2015 (19:34 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു‌ഡി‌എഫിന് കനത്ത തിരിച്ചടി ഉണ്ടായതിനു പിന്നാലെ പരസ്പരം ആരോപണങ്ങളുമായി യുഡി‌എഫിലെ കക്ഷികള്‍ പരസ്പരം രംഗത്ത് വന്നു. ആദ്യം കലഹം തുടങ്ങിയത് കോണ്‍ഗ്രസില്‍ തന്നെയാണ്. ഗ്രൂപ്പ് വഴക്ക് പരസ്യമായതൊടെ യുഡി‌എഫ് നേതാക്കളും പരസ്പരം രംഗത്തെത്തി.

ലീഗാണ് യു‌ഡി‌എഫ് നേതൃത്വത്തോട് പരസ്യമായി ആദ്യം കലഹിച്ചത്. മുന്നണി സംവിധാനം ഫലപ്രദമായിരുന്നില്ലെന്നാണ് ലീഗ് വെടിപൊട്ടിച്ചത്. തൊട്ടുപിന്നാലെ ലീഗിനെ കുത്തിക്കൊണ്ട് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ ‌എം മാണി രംഗത്തെത്തി.

ശക്തികേന്ദ്രങ്ങള്‍ പലതും തകര്‍ന്നപ്പോള്‍ യു‌ഡി‌എഫിനെ താങ്ങി നിര്‍ത്തിയത് തങ്ങളാണെന്നാണ് മാണി പറഞ്ഞത്. മലപ്പുറത്ത് ലീഗിന്റെ പല കോട്ടകളും എല്‍‌ഡി‌എഫ് പിടിച്ചെടുത്തിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചാണ് മാണി വെടിപൊട്ടിച്ചത്.

പാലായിലെ ജനവിധി തനിക്കുള്ള ജനവിധിയാണെന്ന്‍ മാണി നേരത്തെ പറഞ്ഞിരുന്നു. അതിന് മറുപടിയുമായി ടി‌ എന്‍ പ്രതാപന്‍ രംഗത്ത് വന്നിരുന്നു. പാലാ മാത്രമല്ല കേരളമെന്നും കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ളതാണ് കേരളമെന്നും പ്രതാപന്‍ മാണിയെ ഓര്‍മ്മിപ്പിച്ചു.

ഇതിനിടയില്‍ മാണിക്ക്‌ എതിരെ ഒളിയമ്പുമായി ആര്യാടന്‍ മുഹമ്മദും രംഗത്തെത്തി. ബാര്‍ കോഴക്കേസ്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന്‌ അന്വേഷിക്കണമെന്ന്‌ ആര്യാടന്‍ കേന്ദ്ര നേതൃത്വത്തോട്‌ അഭിപ്രായപ്പെട്ടു.

നേൃത്വത്തിനെതിരെ തുറന്നടിച്ചാണ്‌ കെ. മുരളീധരന്‍ രംഗത്തെത്തിയത്‌. പാര്‍ട്ടി സംവിധാനം തെരഞ്ഞെടുപ്പില്‍ പരാജയമായി. പലയിടത്തും റിബലുകളെ പാര്‍ട്ടി നേതൃത്വം പിന്തുണച്ചു. തെരഞ്ഞെടപ്പില്‍ ഇത്‌ യു.ഡി.എഫിന്‌ തിരിച്ചടിയായെന്നും മുരളീധരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :