‘ഇടതുപക്ഷം മെലിഞ്ഞൊട്ടി’; കെടി ജലീലിന്റെ പോസ്റ്റ് വിവാദത്തില്‍

കുറ്റിപ്പുറം| Last Modified ബുധന്‍, 21 മെയ് 2014 (10:33 IST)
ലോക്‌സഭ തെരഞ്ഞെടുപ്പുഫലവുമായി ബന്ധപ്പെട്ട് കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കിലിട്ട പോസ്റ്റ് സിപിഎമ്മിനകത്ത് വിവാദമാകുന്നു. പാര്‍ട്ടിയുടെ പരാജയത്തെ കുത്തിനോവിക്കുന്നതെന്ന് കരുതാവുന്ന പരാമര്‍ശങ്ങളാണ് ഇടതുസ്വതന്ത്രന്‍ കൂടിയായ ജലീല്‍ നടത്തിയിട്ടുള്ളത്. അണികളുടെ ആത്മവീര്യം കെടുത്തുന്നതാണ് പോസ്റ്റ് എന്ന ആക്ഷേപം വ്യാപകമാണ്.

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷംനേടി അധികാരത്തിലെത്തിയെന്ന് പറഞ്ഞ് തുടങ്ങുന്ന അഭിപ്രായപ്രകടനത്തിലാണ് പാര്‍ട്ടിയെ തരംതാഴ്ത്തുന്ന രീതിയിലുള്ള പരാമര്‍ശമുള്ളത്. കോണ്‍ഗ്രസ് ചരിത്രത്തിലെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയെന്ന് പറയുന്നതോടൊപ്പംതന്നെയാണ് പാര്‍ട്ടിയുടെ തോല്‍വിയെ കളിയാക്കുന്നതും. ഇടതുപക്ഷസാന്നിധ്യം അനിവാര്യമായ ഘട്ടത്തില്‍ പാര്‍ട്ടി പരമദുര്‍ബലാവസ്ഥയിലായെന്നും ജലീല്‍ വിലയിരുത്തുന്നു.

കോണ്‍ഗ്രസിന്റെ പരാജയത്തിലും ജലീല്‍ ദുഃഖം പങ്കുവെയ്ക്കുന്നുണ്ട്. പ്രണബ് മുഖര്‍ജിയായിരുന്നു കഴിഞ്ഞ 10 വര്‍ഷം പ്രധാനമന്ത്രിയെങ്കില്‍ ഇങ്ങനെയൊരു ദുരന്തം കോണ്‍ഗ്രസിനുണ്ടാകുമായിരുന്നില്ലെന്നും ജലീല്‍ പോസ്റ്റിലൂടെ പറയുന്നു.
പ്രത്യയശാസ്ത്രരംഗത്ത് ഇഞ്ചോടിഞ്ച് പൊരുതിനിന്ന ഇടതുപക്ഷം മെലിഞ്ഞൊട്ടിയാണ് 16-ാം ലോക്‌സഭയിലെത്തുന്നതെന്നും ഉറക്കെ കരയാന്‍പോലുമുള്ള ശക്തി പാര്‍ലമെന്റിനകത്ത് പാര്‍ട്ടിയ്ക്കില്ലെന്നും ജലീല്‍ പരിതപിക്കുന്നു. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഇടത് എംഎല്‍എ കൂടിയായ ജലീല്‍ നടത്തിയ അഭിപ്രായപ്രകടനം പാര്‍ട്ടിയും ഗൗരവമായാണ് കാണുന്നത്.

ജലീലിന്റെ അഭിപ്രായപ്രകടനം വരുംദിവസങ്ങളില്‍ പാര്‍ട്ടിയ്ക്കകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേയ്ക്കും. ഫേസ്ബുക്ക് സ്റ്റാറ്റസ് ചാനലുകളില്‍ ചര്‍ച്ചയായിട്ടും ജലീല്‍ പോസ്റ്റ്‌നീക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :