വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വില്‍പ്പന: യുവതി അറസ്റ്റില്‍

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വിവിധ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്ന സംഘത്തിലെ യുവതിയെ പൊലീസ് പിടികൂടി

kollam, police, arrest കൊല്ലം, പൊലീസ്, അറസ്റ്റ്
കൊല്ലം| Last Modified വെള്ളി, 15 ജൂലൈ 2016 (12:38 IST)
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വിവിധ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്ന സംഘത്തിലെ യുവതിയെ പൊലീസ് പിടികൂടി. കൊല്ലം ഉളിയക്കോവില്‍ ചോതിയില്‍ ബീനാ റാണി എന്ന 33 കാരിയാണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് പൊലീസ് വലയിലായ ഒരാള്‍ നിര്‍മ്മിച്ചു നല്‍കിയതാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ എന്ന് ബീനാ റാണി വാദിച്ചെങ്കിലും ഇത് കളവാണെന്ന് മനസ്സിലാക്കിയ പൊലീസ് വിശദമായ ചോദ്യം ചെയ്യലില്‍ മലപ്പുറത്തെ ഒരാള്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അര ലക്ഷം രൂപയും എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് ഇവര്‍ ഈടാക്കിയിരുന്നത്. കടപ്പാക്കടയില്‍ ബ്യൂട്ടീഷ്യന്‍ കോഴ്സ് നടത്തുന്ന ഇവരുടെ സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്നാണു സംശയം. പൊലീസ് അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

എന്നാല്‍ ബീനയില്‍ നിന്ന് വാങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആരെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് ആദ്യം അന്വേഷിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ വിതരണം ചെയ്തതായാണ് അറിയുന്നത്. കൊല്ലം ഈസ്റ്റ് സി.ഐ യുടെ നേതൃത്വത്തില്‍ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :